Advertisement
national news
വനിതാ കമ്മീഷന്റെ ലൗ ജിഹാദ് വര്‍ധിക്കുന്നെന്ന വാദം പൊളിയുന്നു; കേസുകളെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 17, 02:35 am
Tuesday, 17th November 2020, 8:05 am

ന്യൂദല്‍ഹി: ലൗ ജിഹാദ് കേസുകളെപ്പറ്റി തങ്ങളുടെ കൈയില്‍ യാതൊരു വിവരവുമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് കമ്മീഷന്റെ ഈ പരാമര്‍ശം.

അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അനികേത് ആഗ ഒക്‌ടോബര്‍ 23ന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.

ലൗ ജിഹാദ് കേസുകളുടെ എണ്ണമൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് സാഗയുടെ അപേക്ഷക്ക് നല്‍കിയ മറുപടി. സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ വിവരം ഇതായിരിക്കേ, ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നതായി കമ്മീഷന്‍ അധ്യക്ഷ പറഞ്ഞതെന്ന് വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.

നേരത്തെ രാജ്യത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന പ്രസ്താവനയുമായി കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തിയതിനു പിന്നാലെയാണ് പുതിയ പ്രതികരണം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയും കൂടിക്കാഴ്ച നടത്തിയത്.

ഇതിന്റെ ചിത്രങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്വീറ്റില്‍ രാജ്യത്തെ ലൗ ജിഹാദ് കേസുകളുടെ വര്‍ധനവിനെപ്പറ്റിയും ചര്‍ച്ചചെയ്തതായി പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നിരവധിപേര്‍ രേഖ ശര്‍മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. സംഘപരിവാര്‍ സംഘടനകളുടെ ‘ലൗ ജിഹാദ്’ എന്ന പ്രചാരണം രാജ്യത്ത സ്വതന്ത്ര സംവിധാനത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഏറ്റുപിടിക്കുന്നത് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

പക്ഷപാതരഹിതവും മതേതരവുമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രേഖ ശര്‍മയെ മാറ്റാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവരവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ, ബോംബെ ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Womans Commission On Love Jihad