| Tuesday, 4th January 2022, 8:49 pm

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ശ്രീരാമന് തല്‍കാലം വിശ്രമം; ഭഗവാന്‍ കൃഷ്ണന്‍ നിങ്ങളെയിപ്പോള്‍ ശപിക്കുന്നുണ്ടാവുമെന്ന് അഖിലേഷിനോട് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരുന്നപ്പോള്‍ തനിക്കുവേണ്ടി ഒന്നും ചെയ്യാത്തവരെ ഭഗവാന്‍ കൃഷ്ണന്‍ ശപിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനുള്ള മറുപടിയായാണ് യോഗി ഇക്കാര്യം പറയുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രിയാവുമെന്ന് ഭഗവാന്‍ കൃഷ്ണന്‍ സ്വപ്‌നത്തിലെത്തി തന്നോട് പറഞ്ഞിരുന്നു എന്നാണ് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നത്. ഇതിനുള്ള മറുപടിയുമായാണ് യോഗി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ്.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ കൃഷ്ണന്റെ പുണ്യഭൂമികളായ മഥുരയ്ക്കും വൃന്ദാവനത്തിനും വേണ്ടി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ അവരെ ശപിക്കുന്നുണ്ടാവുമെന്നാണ് യോഗി പറഞ്ഞത്.

‘ചിലര്‍ തങ്ങളുടെ സ്വപ്‌നത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ വരികയും തോല്‍ക്കാന്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ച് കരയാന്‍ പറയുകയും ചെയ്തു കാണും. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. അധികാരത്തിലിരിക്കുമ്പോള്‍ മഥുരയ്ക്കും വൃന്ദാവനത്തിനും വേണ്ടി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ ഭഗവാന്‍ കൃഷണന്‍ ഇപ്പോഴവരെ ശപിക്കുന്നുണ്ടാവും.

അഖിലേഷ് യാദവിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു യോഗിയുടെ പ്രതികരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രിയാവുമെന്ന് കൃഷ്ണന്‍ പറഞ്ഞുവെന്നായിരുന്നു അഖിലേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.

‘ഞാന്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കഴിഞ്ഞ രാത്രിയില്‍ ഭഗവാന്‍ കൃഷ്ണന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞു. ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും കൃഷ്ണന്‍ എന്റെ സ്വപ്നത്തിലെത്താറുണ്ട്,’ എന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്.

ബി.ജെ.പി എം.പിയായ ഹര്‍നാഥ് സിങ് യാദവിന്റെ പരാമര്‍ശത്തോടെയാണ് യു.പിയിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ കൃഷ്ണനും സ്ഥാനം ലഭിച്ചത്.

‘കഴിഞ്ഞ ദിവസം യോഗി ജി മഥുരയില്‍ നിന്നും മത്സരിക്കണമെന്ന് സ്വപ്‌നം കണ്ടു. ഒരുപക്ഷേ ഭഗവാന്‍ കൃഷ്ണന്‍ തന്നെയാവും എന്നെ ഈ സ്വപ്‌നം കാണിച്ചത്,’ എന്നായിരുന്നു ഹര്‍നാഥ് സിങ് യാദവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവും ‘കൃഷ്ണനെ സ്വപ്‌നം കണ്ടത്’.

അതേസമയം, ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാക്കുന്നതിനായി യോഗി അയോധ്യയില്‍ നിന്നോ മഥുരയില്‍ നിന്നോ മത്സരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. പാര്‍ട്ടി പറയുന്ന സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് യോഗി നേരത്തെ പറഞ്ഞിരുന്നത്.

ഗൊരഖ്പൂരില്‍ നിന്നുള്ള എം.പിയായിരുന്ന യോഗി ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗം എന്ന നിലയിലാണ് മുഖ്യമന്ത്രിയായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content highlight: Lord Krishna Must Be Cursing, Uttar Pradesh CM Yogi Adithyanath to Akhilesh Yadav

We use cookies to give you the best possible experience. Learn more