Advertisement
national news
വിദേശ വനിതയുടെ തുടയിൽ ശിവന്റെ ചിത്രം പച്ചകുത്തി; ഒഡീഷയിൽ ടാറ്റൂ കലാകാരനും കടയുടമക്കുമെതിരെ പരാതി നൽകി ഹിന്ദുത്വ വാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 09:33 am
Tuesday, 4th March 2025, 3:03 pm

ഭുവനേശ്വർ: വിദേശ വനിതയുടെ തുടയിൽ ശിവന്റെ ചിത്രം പച്ചകുത്തിയതിന് പിന്നാലെ ടാറ്റൂ ആർട്ടിസ്റ്റിനെയും കടയുടമയെയും അറസ്റ്റ് ചെയ്ത് പൊലീസ്. സാഹിദ് നഗർ പൊലീസ് സ്റ്റേഷനിൽ ‘ജഗന്നാഥ ഭക്തർ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ അപമാനിച്ചുകൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദുരുദ്ദേശപരവുമായ പ്രവൃത്തികൾ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാർലറിന്റെ ഉടമയായ റോക്കി രഞ്ജൻ ബിസോയി, ടാറ്റൂ ആർട്ടിസ്റ്റ് അശ്വിനി കുമാർ പ്രധാൻ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനിടെ, തന്റെ കടയിലെ ടാറ്റൂ കലാകാരനായ അശ്വിനി കുമാർ പ്രധാൻ, വിദേശ വനിതയുടെ അഭ്യർത്ഥനപ്രകാരം തുടയിൽ ടാറ്റൂ പതിച്ച് നൽകിയതായി റോക്കി സമ്മതിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭുവനേശ്വറിലെ ഒരു പാർലറിൽ വിദേശ വനിതാ ടാറ്റൂ ചെയ്ത ശിവന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരും ജഗന്നാഥ ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധം ശക്തമായതോടെ ടാറ്റൂ പാർലറിന്റെ ഉടമയും വിദേശ വനിതയും സോഷ്യൽ മീഡിയയിൽ ക്ഷമാപണം നടത്തി. തനിക്ക് ഒരു മതവിഭാഗത്തോടും അനാദരവ് കാണിക്കാൻ ആഗ്രഹമില്ലായിരുന്നുവെന്നും താൻ ജഗന്നാഥ ഭഗവാന്റെ യഥാർത്ഥ ഭക്തയാണെന്നും യുവതി പറഞ്ഞു. ടാറ്റൂ ചെയ്ത ചിത്രം ഉടൻ തന്നെ മായ്ച്ച് കളയുമെന്നും യുവതി പറഞ്ഞിരുന്നു.

25 ദിവസത്തിനുശേഷം മാത്രമേ ടാറ്റൂ കളയാൻ കഴിയുകയുള്ളു, കാരണം ഉടനടി നീക്കം ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകും.

Content Highlight: Lord Jagannath tattoo on foreigner’s thigh sparks row in Odisha; artist, shop owner arrested