| Wednesday, 6th November 2019, 9:07 pm

'വിഷാദവും ഉത്കണ്ഠയും' ഫലം ചെയ്തില്ല; നീരവ് മോദിയുടെ അഞ്ചാം ജാമ്യാപേക്ഷയും തള്ളി ലണ്ടന്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഞ്ചാം തവണയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തിയ വിവാദ വ്യവസായി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി ലണ്ടന്‍ കോടതി. കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് നീരവ് മോദി ലണ്ടന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍, ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 19ന് അറസ്റ്റിലായ നീരവ് മോദിയുടെ നാല് ജാമ്യാപേക്ഷകളും മുമ്പ് ലണ്ടന്‍ കോടതി തള്ളിയിരുന്നു. നാല് തവണയും ഇതേ കാരണം ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലണ്ടന്‍ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചാല്‍ പുതിയ കാരണം നിരത്തി മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഇത് ഉന്നംവച്ചാണ് നീരവ് ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ലണ്ടനിലെ വാന്‍സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി.

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 19നാണ് നീരവ് മോദിയെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്ത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിപ്പു നടത്തിയതാണ് മോദിക്കെതിരെയുള്ള കുറ്റം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കോട്‌ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more