| Friday, 8th April 2022, 2:22 pm

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത. കേസില്‍ പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത പറഞ്ഞു.

അതോടൊപ്പം, ഷാഹിദ കമാലിനെതിരെ ലോകായുക്ത വിമര്‍ശനവും ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് വിമര്‍ശനം.

വനിത കമ്മീഷന്‍ അംഗമാകുന്നത് മുമ്പ് ഷാഹിദ ചെയ്തത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്തതാണെന്ന് ലോകായുക്ത പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു.

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്‍കിയ ഷാഹിദ കമാലിന് വനിത കമ്മീഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതിയിലുണ്ടായിരുന്നു.

കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നല്‍കിയ മറുപടിയില്‍ ഷാഹിദ പറഞ്ഞിരുന്നത്.

സാമൂഹിക രംഗത്ത് താന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഓണററി ഡോക്ടറേറ്റാണിതെന്നാണ് അവരുടെ വിശദീകരണം. 2009ലും 2011ലും തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യതവെച്ചതില്‍ പിഴവുണ്ടായെന്നും ഷാഹിദ പറഞ്ഞിരുന്നു. വിയറ്റ്നാമിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാല്‍ ആദ്യം അവകാശപ്പെട്ടിരുന്നത്.

CONTENT HIGHLIGHTS: Lokayukta said the complainants could not prove that Shahida Kamal’s educational qualifications were fake

We use cookies to give you the best possible experience. Learn more