|

വാഴക്കുളം പാരിയത്തുകാവിൽ ഭൂമി ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് നാട്ടുകാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: എറണാകുളം വാഴക്കുളം പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ സംഘർഷം. ഭൂമി ഒഴിപ്പിക്കാൻ എത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് നാട്ടുകാർ. ഇതോടെ 11-ാം തവണയാണ് അഭിഭാഷക കമ്മീഷൻ ഒഴിപ്പിക്കലിനായി പാരിയത്തുകാവിൽ എത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം കാരണം പിൻവാങ്ങേണ്ടിവരികയായിരുന്നു.

‘അഭിഭാഷക കമ്മീഷൻ ഗോബാക്ക്’ വിളികളോടെയാണ് നാട്ടുകാരുടെ പ്രതിഷേധം. 2025ൽ മാത്രം ഒഴിപ്പിക്കൽ നടപടികൾക്കായി ഇതിനോടകം ഒമ്പത് തവണ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയിരുന്നു.

എല്ലാ തവണയും നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പിനെ തുടർന്ന് തിരിച്ച് പോകേണ്ടിവരികയായിരുന്നു. ഇന്നും സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. രാവിലെ 11 മണിയോട് കൂടെ തന്നെ വലിയ സംഘം സംഭവ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. അഭിഭാഷക കമ്മീഷന്റെ നടപടികൾ ഒരുകാരണവശാലും നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്നു ജനക്കൂട്ടം എത്തിയത്.

ഉച്ചക്ക് രണ്ട് മണിയോടുകൂടി മറ്റൊരു വഴിയിലൂടെ അഭിഭാഷക കമ്മീഷൻ അംഗങ്ങൾ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഏതാണ്ട് 50 ൽ അധികം പൊലീസുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അഭിഭാഷക കമ്മീഷൻ അംഗങ്ങൾ കോളനിയുടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ ഗോ ബാക്ക് വിളികളോടെ സമരക്കാർ പ്രതിഷേധിക്കുകയിരുന്നു.

ഏതാണ്ട് 50 വർഷത്തോളമായി ഇവിടെ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളുടെ ഭൂമി പുറമ്പോക്കിലാണെന്നും ആ ഭൂമി തന്റേതാണെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി എത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

Content Highlight: Locals block the advocacy commission that arrived to evacuate land in Vazhakkulam Pariyathukavu