| Friday, 21st May 2021, 2:54 pm

ലിവിംഗ് ടുഗെദര്‍ കുറ്റകൃത്യമല്ല: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ലിവിംഗ് ടുഗെദര്‍ കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് സുധിര്‍ മിത്തലാണ് പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞത്.

ഒരുമിച്ച് ജീവിക്കുന്നതിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കമിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇരുവരുടേയും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.

‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിംഗ് ടുഗദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു.

നേരത്തെ ലിവിംഗ് ടുഗദര്‍ അനുവദിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പറഞ്ഞിരുന്നു. ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവര്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞ് നല്‍കിയ ഹരജിയിലായിരുന്നു കോടതി പരാമര്‍ശം.

ഗുല്‍സ കുമാരിയുടെ ബന്ധുക്കളില്‍ നിന്ന് ഇവര്‍ക്ക് ഭീഷണിയുള്ളതായും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.

വാസ്തവത്തില്‍ ഹരജി സമര്‍പ്പിച്ചവര്‍ ഉദ്ദേശിക്കുന്നത് അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണെന്നും അത് ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും പറഞ്ഞ കോടതി ഹരജിയില്‍ ഒരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. ജസ്റ്റിസ് എച്ച്.എസ്. മദാന്റെയായിരുന്നു ഉത്തരവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight:  Living Together Without Marrying Doesn’t Constitute An Offence Punjab Haryana High Court

We use cookies to give you the best possible experience. Learn more