യൂറോപ്പ ലീഗില്‍ ബെല്‍ജിയന്‍ ക്ലബ്ബിന്റെ അഴിഞ്ഞാട്ടം; ലിവർപൂൾ അടപടലം
Fooball
യൂറോപ്പ ലീഗില്‍ ബെല്‍ജിയന്‍ ക്ലബ്ബിന്റെ അഴിഞ്ഞാട്ടം; ലിവർപൂൾ അടപടലം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th December 2023, 9:25 am

യൂറോപ്പ ലീഗില്‍ ലിവര്‍പൂളിന് തോല്‍വി. ഗ്രൂപ്പ് ഇ യില്‍ നടന്ന യൂണിയന്‍ സെന്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ തകര്‍ത്തത്. തോറ്റെങ്കിലും നാല് വിജയവുമായി 12 പോയിന്റോടെ ക്‌ളോപ്പും പിള്ളേരും നേരത്തേ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു.

യൂണിയന്റെ ഹോം ഗ്രൗണ്ടായ ലോട്ടോ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 3-4-1-2 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-3-3 എന്ന ശൈലിയാണ് ലിവര്‍പൂള്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 32ാം മിനിട്ടില്‍ മുഹമ്മദ് അമൗറയിലൂടെ യൂണിയനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 39ാം മിനിട്ടില്‍ ജാറല്‍ അമോറിന്‍ ക്വുനാഷിലൂടെ ലിവര്‍പൂള്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. 43ാം മിനിട്ടില്‍ കാമറൂണ്‍ പ്യൂര്‍ട്ടോസിലൂടെ യൂണിയന്‍ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി പിന്നിടുമ്പോള്‍ ആതിഥേയര്‍ 2-1ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ലിവര്‍പൂളിന്റെ ശ്രമങ്ങള്‍ എല്ലാം യൂണിയന്‍ പ്രതിരോധം തടുത്തുനിര്‍ത്തുകയായിരുന്നു.

മത്സരത്തില്‍ 69 ശതമാനവും പന്ത് കൈവശം വെച്ച ലിവര്‍പൂളിന് എതിര്‍ പോസ്റ്റിലേക്ക് പന്ത് എത്തിക്കാന്‍ സാധിച്ചില്ല. മറുഭാഗത്ത് 15 ഷോട്ടുകളാണ് ലിവര്‍പൂളിന്റെ പോസ്റ്റിലേക്ക് യൂണിയന്‍ അടിച്ചു കയറ്റിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുടങ്ങിയപ്പോള്‍ 2-1ന് ലിവര്‍പൂള്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

തോറ്റെങ്കിലും ഗ്രൂപ്പ് ഇയില്‍ ആറു മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ടു തോല്‍വിയും അടക്കം 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്‌ളോപ്പും കൂട്ടരും ഫിനിഷ് ചെയ്തത്.

അതേസമയം യൂണിയന്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് ടേബിളില്‍ 6 മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും രണ്ട് സമനിലയും രണ്ടു തോല്‍വിയും അടക്കം എട്ടു പോയിന്റുമായും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ ബെല്‍ജിയം ക്ലബ്ബ് യൂറോപ ലീഗില്‍ നിന്ന് പുറത്താവുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ടുളൂസ് എപ്.സിയുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസമാണ് യൂണിയന് ഉള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 17ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡ് ആണ് വേദി.

Content Highlight: Liverpool loss in Europa league.