| Tuesday, 10th October 2023, 5:28 pm

ഇസ്രഈല്‍- ഹമാസ് യുദ്ധം നാലാം ദിവസത്തിലേക്ക്, ഗസ തിരിച്ചുപിടിച്ചെന്ന് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവിവ്: ഇസ്രഈല്‍ – ഹമാസ് യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗസയുടെ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രഈല്‍ സൈനിക വക്താവ്. ഹമാസ് ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ മൈനുകള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.

ഹമാസാക്രമണത്തില്‍ 900ത്തോളം ഇസ്രഈലി പൗരന്‍മാര്‍ വധിക്കപ്പെട്ടതായി ഇസ്രഈലി ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഇസ്രഈല്‍ ഡെസേര്‍ട്ട് പാര്‍ട്ടിയില്‍ പങ്കെടുത്ത 260 പേരും ഉള്‍പ്പെടും. ആക്രമണത്തില്‍ 770 ഫാലസ്തീനികള്‍ കൊല്ലപ്പെട്ടതായും 4000 ത്തോളം പേര്‍ക്ക് പരിക്ക് പറ്റിയതായും ഗസ ആരോഗ്യ മന്ത്രലയം അറിയിച്ചു.

ഇതില്‍ 140 കുട്ടികളും 120 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇരുവശത്തു നിന്നുമായി ആകെ 1600 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 130 ഓളം ആളുകളെ ഹമാസ് ബന്ദികളാക്കിയതായാണ് കണക്ക്.

യുദ്ധം ആരംഭിച്ചതോടെ ഇസ്രഈല്‍ നിര്‍ണായക സൈനിക നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചു. 300,000 സൈനികരെ വിളിച്ചു വരുത്തിയതായും അവര്‍ പറഞ്ഞു.

‘ഹമാസിനെതിരായി ഗസ മുനമ്പില്‍ ഞങ്ങള്‍ ആക്രമണം തുടങ്ങിയിട്ടേയുള്ളു. വരും ദിവസങ്ങളില്‍ നമ്മുടെ ശത്രുവിനോട് നമ്മള്‍ എന്തു ചെയ്യുന്നു എന്നത് കാലങ്ങളോളം പ്രധി ധ്വനിക്കും’ ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

അതേസമയം ഫലസ്തീനെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നെന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനെയ് പറഞ്ഞു. ഇസ്രഈല്‍ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും പരിഹരിക്കാനാകാത്ത അടിയാണേറ്റതെന്നും അദ്ദേഹം കുട്ടി ചേര്‍ത്തു.

ഇന്ത്യന്‍ ജനത ഇസ്രാഈലിന് ഒപ്പമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ഭീകരതയെയും രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന്് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Content highlight: Live updates of israel hamas war

We use cookies to give you the best possible experience. Learn more