| Saturday, 31st December 2022, 3:43 pm

ലിസ്റ്റിനെ, നിങ്ങളിവിടെ കാണുമോ എന്ന് ചോദിച്ചല്ല ഇന്‍കം ടാക്‌സുകാര്‍ വന്നത്: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നിരുന്നു. എന്നാല്‍ റെയ്ഡിന് മുമ്പ് തന്നെ ഇന്‍കം ടാക്‌സുകാര്‍  തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് ലിസ്റ്റിന്‍. എന്നാല്‍ ഈ വര്‍ഷം വരേണ്ട തന്റെ കയ്യില്‍ പൈസയൊന്നുമില്ലായെന്ന് അവരോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ‘എന്നാലും എന്റളിയാ’ എന്ന സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നോട് കഴിഞ്ഞ വര്‍ഷം തന്നെ ഈ റെയ്ഡിനെ കുറിച്ച് പറഞ്ഞിരുന്നു. ജി.എസ്.ടിയുടെയും ടി.ഡി.എസിന്റെയും റെയ്ഡായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആ സമയത്ത് എന്റെ കയ്യില്‍ പൈസയൊന്നും ഇല്ലായിരുന്നു. പൈസ നന്നായി കയ്യില്‍ നിന്നും ചെലവായിരുന്ന സമയമായിരുന്നു അത്.

ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമയെല്ലാം അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന സിനിമകളാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം വരാനും ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതുവരെ വെയ്റ്റ് ചെയ്തില്ല. ഈ വര്‍ഷം തന്നെ റെയ്ഡുമായി വന്നു.

ലിസ്റ്റിനേ നിങ്ങളവിടെ കാണുമോ, ഞങ്ങളൊന്ന് വന്നോട്ടേ എന്ന് ചോദിച്ചിട്ടല്ല ഇന്‍കം ടാക്‌സുകാര്‍ ഇങ്ങോട്ടേക്ക് വന്നു. നേരെ അവര്‍ എന്റെ വീട്ടിലേക്ക് വന്നു. ബെല്ലടിച്ചപ്പോള്‍ ഞാന്‍ പോയി ഡോര്‍ തുറന്നു. ലിസ്റ്റിനല്ലേ, ഇവിടെ വന്നിരിക്കൂ എന്ന പോലെയായിരുന്നു അവര്‍ എന്നോട് പെരുമാറിയത്,’ ലിസ്റ്റിന്‍ പറഞ്ഞു.

അതേസമയം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡിന് 50 കോടി രൂപ ലാഭമുണ്ടായി എന്ന് പറഞ്ഞത് തള്ളല്ലെന്ന് പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമകളുടെ ബിസിനസ് ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

കൊറോണയുടെ സമയത്ത് ഉള്ളത് പോലെയല്ല ഇപ്പോഴത്തെ അവസ്ഥയെന്നും ആ അര്‍ത്ഥത്തിലാണ് ഗോള്‍ഡ് നല്ല ലാഭമാണെന്ന് പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 90 ശതമാനം സത്യവും ഒരു പത്ത് ശതമാനം പരസ്യത്തിന്റെ രീതിയിലും കൂടെ കൂട്ടി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

”ഗോള്‍ഡ് ഒ.ടി.ടിയില്‍ ഇന്നലെ മുതല്‍ വന്ന് തുടങ്ങിയിട്ടെയുള്ളു. ഒ.ടി.ടിയില്‍ ഹിറ്റാണോയെന്ന് പറയാന്‍ ആയിട്ടില്ല. ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ ഒരു സംവിധായകന്റെ സിനിമ.

ആ ഒരു കോണ്‍ഫിഡന്‍സ് സംവിധായകനിലും ഉണ്ട്. അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നമുക്ക് വേറെ ഒരു സ്വീകാര്യതയാണ് ലഭിക്കുക. വലിയ ഒരു ഹിറ്റ് നല്‍കിയ സംവിധായകന് വേറെ ഒരു കോണ്‍ഫിഡന്‍സ് അദ്ദേഹത്തിന്റെ അടുത്ത സിനിമയോടും ഉണ്ടാകും. അപ്പോള്‍ നമ്മള്‍ ആ വ്യക്തിയുടെ കൂടെ നില്‍ക്കും. അത് ശരിയല്ല, ഇത് ശരിയല്ലെന്ന് നമ്മള്‍ പറയുമ്പോള്‍ അദ്ദേഹത്തിനും അത് ഫീല്‍ ചെയ്യും.

50 കോടി, 25 കോടി ഗോള്‍ഡില്‍ നിന്ന് കിട്ടി എന്ന് പറയുന്നത് തള്ളലൊന്നും അല്ല. സിനിമകളുടെ ബിസിനസ് ഇപ്പോള്‍ മാറി. കൊവിഡിന്റെ സമയത്ത് ഉള്ളത് പോലെ അല്ല കോവിഡിന് ശേഷം. ആ ഒരു അര്‍ത്ഥത്തിലാണ് ഗോള്‍ഡ് നല്ല ലാഭമാണെന്ന് പറഞ്ഞത്. പിന്നെ 90 ശതമാനം സത്യവും ഒരു പത്ത് ശതമാനം പരസ്യത്തിന്റെ രീതിയില്‍ പറഞ്ഞതാണ്. കിട്ടിയ ലാഭത്തില്‍ നിന്നും കുറച്ച് കൂടെ കൂട്ടി പറഞ്ഞതാണ്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

CONTENT HIGHLIGHT: LISTIN STEPHEN TALKS ABOUT INCOM TAX TRADE

We use cookies to give you the best possible experience. Learn more