| Wednesday, 25th January 2023, 1:14 pm

സഹതാരങ്ങളെ ഇതുപോലെ മോട്ടിവേറ്റ് ചെയ്യുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല: സ്‌കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഉജ്ജ്വല വിജയത്തെ കുറിച്ചും സൂപ്പര്‍താരം ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചും സംസാരിച്ച് കോച്ച് ലയണല്‍ സ്‌കലോണി. ടൂര്‍ണമെന്റിലെ മെസിയുടെ നേതൃത്വം ടീമിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു അദ്ദേഹം.

മെസിയൊരു മികച്ച ക്യാപ്റ്റന്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം ടീം അംഗങ്ങളോട് പെരുമാറുന്ന രീതിയെ കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും സ്‌കലോണി പറഞ്ഞു.

കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസിയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ടെലിവിഷന്‍ ഷോ ആയ യൂണിവേഴ്‌സോ വല്‍ദാനോയില്‍ സംസാരിക്കുകയായിരുന്നു സ്‌കലോണി.

‘ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ ലീഡറാണ് മെസിയെന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യമായ വാക്കുകളാണ് അദ്ദേഹം സംസാരിക്കാറുള്ളത്. അദ്ദേഹത്തിന്റെ വാചകങ്ങള്‍ അതിമനോഹരമായി സഹതാരങ്ങളിലേക്ക് കൈമാറുന്ന രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മെസി സഹതാരങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതി എങ്ങനെയെന്ന് വിവരിക്കുക ബുദ്ധിമുട്ടാണ്. തിരിച്ച് ടീമിലെ എല്ലാ താരങ്ങള്‍ക്കും മെസിയോട് ആദരവുണ്ട്.

എല്ലാ ഫുട്‌ബോളറെയും പോലെ പ്രായം മെസിക്കും തടസമാണ്. എന്നാല്‍ അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അര്‍ജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമാണ്. പക്ഷെ മെസി ദേശീയ ജേഴ്‌സിയില്‍ തുടരുന്നത് കാണുന്നതും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നതും എന്നില്‍ അത്രമേല്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എന്നെപ്പോലെ തന്നെ മുഴുവന്‍ അര്‍ജന്റൈന്‍ ടീമും ഇതുതന്നെയാവും ആഗ്രഹിക്കുന്നുണ്ടാവുക. ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം,’ സ്‌കലോണി പറഞ്ഞു.

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി അറിയിച്ചിരുന്നു. തനിക്കിനിയും അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്‌സിയില്‍ കളിക്കണമെന്നും ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും മെസി സൂചിപ്പിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസി അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ്.

Content Highlights: Lionel Scaloni praises Lionel Messi

We use cookies to give you the best possible experience. Learn more