| Friday, 23rd August 2024, 10:46 am

നിരാശനായ മെസി ടീം വിട്ടുപോയി, അവനെ തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ ചെയ്തത്...: സ്‌കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയുടേതെന്ന പോലെ അര്‍ജന്റൈന്‍ ആരാധകര്‍കക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത പേരാണ് ലയണല്‍ സ്‌കലോണിയുടേത്. ആല്‍ബിസെലസ്റ്റിനും ലയണല്‍ മെസിക്കും അന്താരാഷ്ട്ര ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് സ്‌കലോണി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകകപ്പടക്കം നാല് കിരീടങ്ങളാണ് സ്‌കലോണി ബ്യൂണസ് ഐറിസിലെത്തിച്ചത്.

അര്‍ജന്റീനയുടെ പരിശീലകനായി സ്ഥാനമേറ്റപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുന്ന സ്‌കലോണിയുടെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

2018 റഷ്യന്‍ ലോകകപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന തോല്‍വിയില്‍ നിരാശനായ ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നെന്നും എന്നാല്‍ തങ്ങള്‍ ഒരു വീഡിയോ കോള്‍ ചെയ്ത് അദ്ദേഹത്തെ തിരികെ വിളിക്കുകയുമായിരുന്നു എന്നും സ്‌കലോണി പറഞ്ഞു. അതിന് ശേഷം സംഭവിച്ചതാണ് ഈ കാണുന്നതെല്ലാം എന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.

‘2018ല്‍ ഞാന്‍ അര്‍ജന്റീനയുടെ പരിശീലകനായി എത്തുമ്പോള്‍ മെസി ദേശീയ ടീമില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ചെയ്തത് ഒരൊറ്റ കാര്യമായിരുന്നു, ഞങ്ങള്‍ മെസിക്ക് വീഡിയോ കോള്‍ ചെയ്തു.

എന്നിട്ട് തിരികെ വരണമെന്നും ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. എട്ട് മാസത്തിന് ശേഷം മെസി തിരികെയെത്തി ഒരു കിടിലന്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു,’ സ്‌കലോണി പറഞ്ഞു.

മെസിയെ പരിശീലിപ്പിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും അദ്ദേഹത്തിന് ടെക്‌നിക്കല്‍ വശങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആകെ ചെയ്യാനുള്ളത് അറ്റാക്കിങ് ചെയ്യുമ്പോള്‍ എന്തെങ്കിലും നിര്‍ദേശം നല്‍കുക മാത്രമാണെന്നും എതിരാളിയില്‍ നിന്നുള്ള അപകടം മെസിക്ക് പെട്ടെന്ന് മനസിലാക്കാനാകുമെന്നും സ്‌കലോണി വ്യക്തമാക്കി.

2021ലെ കോപ്പ അമേരിക്ക നേടിക്കൊണ്ടാണ് അര്‍ജന്റീന ട്രോഫി വിന്നിങ് സ്ട്രീക് ആരംഭിച്ചത്. മാരക്കാനയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചിരവൈരികളായ ബ്രസീലിനെ തകര്‍ത്താണ് അര്‍ജന്റീന കിരീടമണിഞ്ഞത്.

മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഒറ്റ ഗോളിന്റെ കരുത്തിലാണ് അര്‍ജന്റീന കാനറികളെ പരാജയപ്പെടുത്തി കപ്പുയര്‍ത്തിയത്.

ശേഷം ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ യൂറോ കപ്പ് വിജയിച്ചെത്തിയ ഇറ്റലിലെയെയും സ്‌കലോണിയുടെ കുട്ടികള്‍ പരാജയപ്പെടുത്തി. കോണ്‍മെബോള്‍ യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അസൂറിപ്പടയെ അര്‍ജന്റീന തകര്‍ത്തെറിഞ്ഞത്. അതേവര്‍ഷം ഖത്തര്‍ ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മായിരുന്ന ഫ്രാന്‍സിനെ തകര്‍ത്ത് ലോകചാമ്പ്യന്‍മാരാകാനും അര്‍ജന്റീനക്ക് സാധിച്ചു.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായി 2024 കോപ്പ അമേരിക്കക്കെത്തിയ അര്‍ജന്റീന കിരീടം നിലനിര്‍ത്തുകയും ചെയ്തിരുന്നു.

Content highlight: Lionel Scaloni about Lionel Messi

We use cookies to give you the best possible experience. Learn more