| Sunday, 29th January 2023, 11:49 am

ആദ്യം ബാഴ്‌സലോണ മെസിയെ വഞ്ചിച്ചു; ഇപ്പോള്‍ മെസി ബാഴ്‌സയെ അവഗണിക്കുന്നു; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുന്ന രംഗം വേദനയോടെയാണ് ആരാധകര്‍ കണ്ടുനിന്നത്. 2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അന്ന് മെസി തന്റെ ഇഷ്ട ക്ലബ്ബായ ബാഴ്‌സലോണയില്‍ തുടരാന്‍ ശ്രമിച്ചിരുന്നെങ്കിലും ലപോര്‍ട്ട താരത്തിന്റെ കരാര്‍ പുതുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് താരം ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി സൈന്‍ ചെയ്യത്.

നിരവധി റെക്കോര്‍ഡുകളാണ് മെസി ബാഴ്‌സക്ക് വേണ്ടി നേടിയിരുന്നത്. മെസിയുടെ വിടവാങ്ങലിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ബാഴ്‌സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല.

തുടര്‍ന്ന് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്.

മെസി ബാഴ്‌സയിലേക്ക് തിരിച്ച് പോകില്ലെന്നും താരം പി.എസ്.ജിയുമായി കരാര്‍ ഉടന്‍ പുതുക്കുമെന്നുമുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ട്രാന്‍സ്ഫര്‍ എക്‌സപര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തുവന്നത്. മെസി ബാഴ്‌സയിലേക്ക് തിരിച്ചുപോകില്ലെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ മെസിയെ ബാഴ്സലോണ ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുന്ന ചാറ്റ് ലീക്കായിരുന്നു. ബാഴ്സലോണയുടെ മുന്‍ ലീഗല്‍ സര്‍വീസ് ഹെഡ് ഗോമസ് പോന്റി തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശങ്ങളടങ്ങിയ ചാറ്റാണ് പുറത്തായത്.

മെസിയുടെ ബാഴ്സലോണയിലെ അവസാന നാളുകള്‍ വളരെയധികം കടുപ്പമേറിയതായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എഫ്.സി ബാഴ്സലോണ സമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു.

തുടര്‍ന്ന് താരങ്ങളുടെ വേതനം കുറക്കുമെന്ന തീരുമാനം ബാഴ്സ അറിയിച്ചെങ്കിലും മെസി അതിന് വിസമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല തന്റെ സുഹൃത്തായ സുവാരസിന്റെയും വേതനം കുറക്കാന്‍ മെസി സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചാറ്റാണ് പുറത്തായിരിക്കുന്നത്. ബാഴ്സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ത്തോമു, മുന്‍ സി.ഇ.ഒ ഓസ്‌കാര്‍ ഗ്രൗ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോര്‍ധി മോയിക്സ്, ഓറിയോല്‍ തോമസ്, ഡേവിഡ് മല്ലര്‍ എന്നിവരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മെസിയെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ പങ്കുവെച്ചത്.

‘ബാര്‍ത്തോ, ആ അഴുക്കുചാലിലെ ചെള്ളിനോട് ഇത്ര മാന്യമായി സംസാരിക്കേണ്ട കാര്യമൊന്നുമില്ല. ക്ലബ്ബ് അവന് എല്ലാം നല്‍കിയിരുന്നു. എല്ലാ ഇളവുകളും നല്‍കി.

അവന്‍ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലെന്ന് മാത്രമല്ല, സുവാരസിന്റെ വേതനം കുറക്കാനും സമ്മതിക്കുന്നില്ല. എല്ലാത്തിലുപരി ക്ലബ്ബ് വിട്ടുപോകുമെന്ന ആ ഹോര്‍മോണല്‍ കുള്ളന്റെ ഭീഷണികളും,’ ഇങ്ങനെയായിരുന്നു പോന്റിയുടെ വാക്കുകള്‍

പോന്റിയുടെ സന്ദേശങ്ങളോട് യോജിക്കുന്നതായിരുന്നു മുന്‍ ബാഴ്സ സി.ഇ.ഒ ഓസ്‌കാര്‍ ഗ്രോവിന്റെ വാക്കുകള്‍. എന്നാല്‍ നിങ്ങളോട് യോജിക്കുന്നുണ്ടെന്നും  ഇത്തരം എഴുത്തുകള്‍ ബാഴ്സയുടെ പ്രതിഛായയെ ബാധിക്കുമെന്നാണ് ബാര്‍ത്തോമു മറുപടി നല്‍കിയത്

2021ലെ ഈ ചാറ്റ് പുറത്തായതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Content Highlights: Lionel Messi will not return to Barcelona

We use cookies to give you the best possible experience. Learn more