| Tuesday, 31st January 2023, 5:11 pm

അന്ന് ഡീഗോ ഉണ്ടായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നെന്നോ? മനസ് തുറന്ന് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു നീണ്ടകാലയളവിലെ കിരീട വരള്‍ച്ചക്ക് ശേഷം തുടര്‍ച്ചയായി കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അര്‍ജന്റീന രാജകീയമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

1993ല്‍ മെക്സിക്കോയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റീന നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനെ അവരുടെ നാട്ടില്‍വെച്ച് തോല്‍പ്പിച്ചാണ് കോപ്പ അമേരിക്ക സ്വന്തമാക്കുന്നത്. മെസിയുടെ കരിയറിലെ തന്നെ ആദ്യ കോപ്പ അമേരിക്ക കിരീട നേട്ടമായിരുന്നു അത്.

പിന്നീട് യൂറോകപ്പ്-കോപ്പ അമേരിക്ക ചാമ്പ്യന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനലിസിമയില്‍ മുന്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന, ഫൈനലിസിമ കപ്പിലും മുത്തമിട്ടു. ലോക ഫുട്ബോളിന്റെ തറവാട് എന്ന് അറിയപ്പെടുന്ന വെബ്ലി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റൈന്‍ ടീം ഫൈനലിസിമ ട്രോഫി സ്വന്തമാക്കിയത്.

2018ലെ റഷ്യന്‍ ലോകകപ്പിലെ കിരീട ജേതാക്കളായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന 2022ല്‍ ഖത്തറില്‍ നിന്നും വിശ്വകിരീടം ചൂടിയത്. ഇതോടെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം 1986ല്‍ മറഡോണക്ക്ശേഷം മെസിയുടെ ചിറകിലേറി അര്‍ജന്റൈന്‍ ടീം ലോകകിരീടം ബ്യൂണസ് ഐറിസില്‍ എത്തിച്ചിരിക്കുകയാണ്.

ലോകചാമ്പ്യന്മാരായി നാളുകള്‍ പിന്നിടുമ്പോള്‍ താന്‍ ദൈവത്തെ പോലെ കണ്ട ഡീഗോ മറഡോണയെ അനുസ്മരിക്കുകയാണ് മെസി. അര്‍ജന്റീനിയന്‍ റേഡിയോ ഷോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസി മറഡോണയെ കുറിച്ച് സംസാരിച്ചത്.

ഡീഗോ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എനിക്ക് ലോകകപ്പ് ട്രോഫി കൈമാറുമായിരുന്നെന്നും അങ്ങനെയൊരു ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്നും മെസി പറഞ്ഞു.

‘ഡീഗോയുടെ കൈകൊണ്ട് ലോകകപ്പ് നല്‍കിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം കാണാനും, അര്‍ജന്റീന ലോക ചാമ്പ്യന്മാരാകുന്നതിന് സാക്ഷ്യം വഹിക്കാനും ഡിഗോ വേണമായിരുന്നു. അത്രത്തോളം അദ്ദേഹം ദേശീയ ടീമിനെ സ്‌നേഹിച്ചിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മുകളില്‍ നിന്ന് ഡീഗോ ഞങ്ങളെ പുഷ് ചെയ്യുന്നുണ്ടായിരുന്നു’ മെസി പറഞ്ഞു.

Content Highlights: Lionel Messi talking about Maradona

We use cookies to give you the best possible experience. Learn more