|

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, കരിയര്‍ അവസാനിക്കാനായപ്പോള്‍ എല്ലാം ഇങ്ങനെയായി: ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ ലോക ചാമ്പ്യനായതോടുകൂടി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അന്താരാഷ്ട്ര കരിയര്‍ പൂര്‍ണമായിരിക്കുകയാണ്. 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതോടെ ദൈവത്തെ പോലെയാണ് താരത്തെ അര്‍ജന്റീന ആരാധകര്‍ കാണുന്നത്.

കോപ്പ അമേരിക്കയും ലോകകപ്പും നേടിയതിന് പുറമെ വ്യക്തിഗത നേട്ടങ്ങളിലും റെക്കോഡിട്ട താരം കരിയറില്‍ തനിക്കിനി ഒന്നും നേടാനില്ലെന്ന് പറഞ്ഞിരിക്കുകയാണ്. അര്‍ബന്‍ പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി.

എന്റെ കരിയര്‍ അവസാനിക്കാനായപ്പോഴാണ് എല്ലാം സംഭവിച്ചത്. ദേശീയ ടീമിന് വേണ്ടി ഞാനെല്ലം നേടിക്കഴിഞ്ഞു. എന്റെ സ്വപ്‌നങ്ങളെല്ലാം സഫലമായി. വ്യക്തിപരമായും അല്ലാതെയും കരിയറില്‍ വേണ്ടതെല്ലാം നേടിക്കഴിഞ്ഞു.

തുടക്കത്തില്‍ എല്ലാം ഇങ്ങനെയാകുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല. എനിക്ക് ഇനിയൊരു പരാതിയോ എന്തെങ്കിലും ആവശ്യപ്പെടാനോ ഇല്ല. കോപ്പ അമേരിക്കയും ലോകകപ്പുമെല്ലാം ഞങ്ങള്‍ നേടിക്കഴിഞ്ഞു, ഇനിയൊന്നും ബാക്കിയില്ല,’ മെസി പറഞ്ഞു.

ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. തനിക്കിനിയും അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്‌സിയില്‍ കളിക്കണമെന്നും ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും മെസി പറഞ്ഞു.

ലോകകപ്പിലെ ആവേശോജ്വലമായ ജയത്തിന് ശേഷം മെസിയെ പുകഴ്ത്തി കോച്ച് ലയണല്‍ സ്‌കലോണി രംഗത്തെത്തിയിരുന്നു. കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസി എന്നും സ്‌കലോണി പറഞ്ഞു.

”അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അര്‍ജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമാണ്.

പക്ഷെ മെസി ദേശീയ ജേഴിസിയില്‍ തുടരുന്നത് കാണുന്നതും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നതും എന്നില്‍ അത്രമേല്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എന്നെപ്പോലെ തന്നെ മുഴുവന്‍ അര്‍ജന്റൈന്‍ ടീമും ഇതുതന്നെയാവും ആഗ്രഹിക്കുന്നുണ്ടാവുക. കാരണം കളത്തില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം,’ സ്‌കലോണി വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.

Content Highlights: Lionel Messi talking about his records and achievements

Video Stories