| Sunday, 11th December 2022, 11:59 pm

പുതിയ ടാറ്റൂ പതിച്ച് മെസി; ലോകകപ്പ് നേടുമെന്നതിന്റെ സൂചനയെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാശ്ചാത്യരാജ്യങ്ങളിൽ ഫാഷൻ ട്രെൻഡായി മാറിയ ടാറ്റൂ ഇന്ന് ഫുട്‌ബോൾ ലോകത്താണേറെ ചർച്ചാവിഷയം. കളിക്കാർ ഓരോ മത്സരത്തിലും വ്യത്യസ്ത ടാറ്റൂ പതിപ്പിക്കുന്നത് ഫുട്ബോൾ ലോകത്ത് ട്രെൻഡാണ്.

ജീവിതത്തിലെ വിശേഷപ്പെട്ട കാര്യങ്ങളെല്ലാം ശരീരത്തിൽ ടാറ്റു ആക്കുന്നത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. യേശുക്രിസ്തുവിന്റെ മുതൽ രാജകിരീടം, താമര, ഭാര്യയുടെ കണ്ണ്, അമ്മയുടെ മുഖം, ടൈംപീസ് എന്നിങ്ങനെ ഒന്നരഡസനിൽ അധികം ടാറ്റു ലയണൽ മെസിയുടെ ശരീരത്തിൽ ഉണ്ട്.

ഏറ്റവും അവസാനമായി ചെയ്ത ടാറ്റു മെസി ആരാധകർക്ക് മുന്നിൽ തുറന്നു കാട്ടിയിരിക്കുകയാണ്. ഫിഫ 2022 ഖത്തർ ലോകകപ്പ് സെമി ഫൈനലിനായി ഒരുങ്ങുവെയാണ് താരത്തിന്റെ പുതിയ ടാറ്റൂ തരം​ഗമായത്. ക്വാർട്ടറിൽ നെതർലൻഡ്സിനെ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു അർജന്റീനയുടെ സെമി ഫൈനൽ പ്രവേശം.

മെസിയുടെ പുതിയ ടാറ്റൂവിൽ വലത് കാലിൽ ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിപ്പിടിച്ചിരിക്കുന്ന രണ്ട് കൈകളും ഖത്തർ 2022 എന്ന് ആലേഖനം ചെയ്തിരിക്കുന്നതും കാണാം. ഖത്തർ ലോകകപ്പ് ട്രോഫി ലയണൽ മെസി ഉയർത്തും എന്ന ആരാധകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ് സൂപ്പർ താരത്തിന്റെ ഈ ടാറ്റു.

കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും സ്വന്തമാക്കിയ മെസിക്ക് വിശ്വകിരീടം മാത്രമാണ് അകന്നുനിന്നിരുന്നത്.

എന്നാൽ ഇത്തവണ ലോകകപ്പ് ട്രോഫി സ്വന്തമാക്കാൻ കൽപ്പിച്ച് തന്നെയാണ് മെസിയും സംഘവും ഖത്തറിലെത്തിയിരിക്കുന്നത്.

നാല് ഗോളും രണ്ട് അസിസ്റ്റുമായി ഖത്തർ ലോകകപ്പിൽ മിന്നും ഫോമിലാണ് മെസി. സെമിയിൽ ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.

ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയും ക്രൊയേഷ്യയും ഇതുവരെ രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ നടന്ന ആ രണ്ട് മത്സരങ്ങളിലും അർജന്റീനയ്ക്കായിരുന്നു ജയം. ബ്രസീലിനെ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ക്രൊയേഷ്യ സെമിയിൽ എത്തിയിരിക്കുന്നത്.

ഇന്ത്യൻ സമയം ബുധൻ പുലർച്ചെ 12.30നാണ് അർജന്റീന-ക്രൊയേഷ്യ സെമി ഫൈനൽ.

Content Highlights: Lionel Messi’s tattoos explained

We use cookies to give you the best possible experience. Learn more