| Thursday, 10th October 2024, 9:00 pm

ടാറ്റ കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാന്‍; മെസിയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വ്യാവസായിക മേഖലക്ക് പുത്തനുണര്‍വ് നല്‍കിയ രത്തന്‍ ടാറ്റയുടെ മരണത്തിന് പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസി ടാറ്റ മോട്ടോഴ്‌സിനെ കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

2015ല്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ സിക്കയുടെ ബ്രാന്‍ഡ് അംബാസിഡറായി മെസിയായിരുന്നു എത്തിയിരുന്നത്. അന്ന് മെസി പറഞ്ഞ വാക്കുകളാണ് ടാറ്റയുടെ മരണത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയിലേക്കെത്തുന്നത്.

‘ഒരു ഇന്ത്യന്‍ ബ്രാന്‍ഡുമായി കൈകോര്‍ക്കുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. ടാറ്റ മോട്ടോഴ്‌സ് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമാണ് എനിക്കുള്ളത്. ഇന്ത്യ എന്നെ എല്ലായ്‌പ്പോഴും ആകര്‍ഷിച്ചിരുന്നു. വൈവിധ്യപൂര്‍ണമായ ഈ രാജ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതിനിധാനമാണ്. അന്താരാഷ്ട്ര തലത്തില്‍ സ്വയം അടയാളപ്പെടുത്തിയ ബ്രാന്‍ഡ് കൂടിയാണ് ടാറ്റ. നമ്മള്‍ ഓരോരുത്തരും സ്വയം വിശ്വസിക്കുകയും ആ വിശ്വാസത്തില്‍ മുമ്പോട്ട് കുതിക്കുകയും വേണം, ഈ ആദ്യ ക്യാമ്പെയ്ന്‍ ഇതിനായാണ് നിലകൊള്ളുന്നത്,’ മെസിയുടെ വാക്കുകളെ ഉദ്ധരിച്ച് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിഹാസ താരം മെസിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായിരുന്നു ടാറ്റ. എന്നാല്‍ മെസി നിലവില്‍ ടാറ്റയുടെയോ സിക്കയുടെയോ (ഇപ്പോള്‍ ടാറ്റ തിയാഗോ എന്ന പേര്) അംബാസഡറല്ല. എന്നാല്‍ ടാറ്റയുടെ പുതിയ പ്രൊജക്ടായ ടാറ്റ കൈറ്റിന്റെ അംബാസഡര്‍ മെസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍ ഒക്ടേവിന്റെ റിപ്പോര്‍ട്ട് പ്രകാരം ടാറ്റ മോട്ടോഴ്‌സ് ഇതിനൊടകം തന്നെ മെസിയുടെ പ്രൊമോഷണല്‍ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം തന്നെ കൈറ്റ് മാര്‍ക്കറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമായിരുന്നു രത്തന്‍ ടാറ്റ അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

1990 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായും 2016 ഒക്ടോബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ തലവനായി തുടര്‍ന്നുവരികയായിരുന്നു. 2000ല്‍ പത്ഭൂഷണും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

Content highlight: Lionel Messi’s old statement about Tata Motors after the death of Ratan Tata resurface

We use cookies to give you the best possible experience. Learn more