| Monday, 4th December 2023, 4:04 pm

ഞാനൊരു വിഡ്ഢിയാണ്; ലോകകപ്പിലെ ആ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പില്‍ നടന്ന ഒരു സംഭവത്തെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി.

2022 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം നെതര്‍ലാന്‍ഡ്സ് കോച്ച് വാന്‍ ഗാലിനെതിരെ നടത്തിയ അതിരുകടന്ന ആഘോഷത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മെസി പറഞ്ഞത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അര്‍ജന്റീക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മെസി അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയിരുന്നു.

ഗോള്‍ നേടിയതിന് ശേഷം നെതര്‍ലാന്‍ഡ്സ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിനെ ലക്ഷ്യം വെച്ചായിരുന്നു മെസിയുടെ ആഘോഷം. തന്റെ രണ്ട് കൈകളും ചെവിയില്‍ വെച്ചു കൊണ്ടായിരുന്നു മെസി ഗോള്‍ സെലിബ്രേഷന്‍ നടത്തിയത്.

ഈ പ്രവര്‍ത്തിയില്‍ ഇപ്പോള്‍ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മെസി.

‘ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനതിരെ ഞാന്‍ എന്റെ രണ്ട് കൈകളും ചെവിയില്‍ വെച്ചുകൊണ്ട് ആഘോഷം നടത്തി. ഞാന്‍ ആ പ്രവര്‍ത്തി ചെയ്ത സമയത്ത് തന്നെ ഞാന്‍ യന്ത്രികമായി അതില്‍ ഖേദം പ്രകടിപ്പിച്ചു. ഞാന്‍ എന്തൊരു വിഡ്ഢിയാണ് ഇത്തരം കാര്യങ്ങള്‍ ചില സമയങ്ങളില്‍ സ്വാഭാവികമായി സംഭവിക്കാറുണ്ട്,’ മെസി ഇ.എസ്.പി.എന്നിനോട് പറഞ്ഞു.

മത്സരത്തില്‍ ഇരുടീമുകളും നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 2-2 എന്ന നിലയില്‍ അവസാനിക്കുകയും അവസാനം പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീന വിജയിക്കുകയും ഫൈനലിലേക്ക് മുന്നേറുകയും ആയിരുന്നു.

ഫൈനലില്‍ ഫ്രാന്‍സിനെതിരെ 3-3 എന്ന ആവേശകരമായ സ്‌കോര്‍ ലൈനില്‍ മത്സരം അവസാനിക്കുകയും പെനാല്‍ട്ടിയില്‍ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന ലോകകിരീടം സ്വന്തമാക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പ്രകടനങ്ങള്‍ താരത്തെ ഗോള്‍ഡന്‍ ബോള്‍ നേട്ടത്തിനും അര്‍ഹനാക്കി.

Content Highlight; Lionel Messi  reveals regret aon a incident in 2022 World cup.

We use cookies to give you the best possible experience. Learn more