| Saturday, 4th May 2024, 8:53 am

വെറും നാല് കളികൊണ്ട് അമേരിക്ക കീഴടക്കി; മെസി എവിടെപ്പോയാലും രാജാവ് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറിലെ ഏപ്രിലിലെ മികച്ച താരമായി ഇന്റര്‍മയാമിയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ തെരഞ്ഞെടുത്തു.

ഏപ്രില്‍ മാസത്തില്‍ ഇന്റര്‍ മയാമിക്കൊപ്പം നാല് മത്സരങ്ങളിലാണ് മെസി കളത്തിലിറങ്ങിയത്. ഇതില്‍ ആറ് ഗോളുകളും നാല് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയത്. ഏപ്രില്‍ മാസത്തില്‍ 315 മിനിട്ട് മയാമിക്ക് വേണ്ടി ബൂട്ട് കെട്ടിയ മെസി പത്ത് ഗോള്‍ കോണ്‍ട്രിബ്യൂഷനുകളാണ് അമേരിക്കന്‍ ക്ലബ്ബിനുവേണ്ടി നടത്തിയത്.

ഏപ്രിലിലെ മികച്ച പ്രകടനങ്ങളുടെ കണക്കുപ്രകാരം ഓരോ 31.5 മിനിട്ടിലും ഓരോ ഗോള്‍ മെസി നേടിയിട്ടുണ്ട്. ഇന്റർ മയാമിയുടെ അവസാന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി കൊണ്ടായിരുന്നു മെസി തിളങ്ങിയത്. ന്യൂ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്റര്‍ മയാമി ജയിച്ചു കയറിയത്.

നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറു വിജയവും മൂന്നു തോല്‍വിയും രണ്ട് സമനിലയും അടക്കം 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മെസിയും കൂട്ടരും. രണ്ടാം സ്ഥാനത്തുള്ള സിൻസിനാറ്റിയുമായി മൂന്നു പോയിന്റ് വ്യത്യാസമാണ് ഇന്റര്‍ മയാമിക്കുള്ളത്. മെയ് അഞ്ചിന് എന്‍.വൈ റെഡ് ബുള്‍സിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.

അതേസമയം കഴിഞ്ഞ സീസണിലാണ് മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഇന്റര്‍ മയാമിയില്‍ എത്തുന്നത്. മെസിയുടെ വരവിന് പിന്നാലെ ഇന്റര്‍മയാമി മികച്ച വിജയ കുതിപ്പാണ് നടത്തിയത്. അര്‍ജന്റീന ഇതിഹാസത്തിന്റെ വരവോടുകൂടിയാണ് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മയാമി സ്വന്തമാക്കുന്നത്.

Content Highlight: Lionel Messi named Major League Soccer Player of the Month for April

We use cookies to give you the best possible experience. Learn more