Sports News
ഒടുവില്‍ അതും മെസി നേടി, ഇനി ലോകത്തില്‍ ഒന്നാമന്‍; റൊണാള്‍ഡോ എത്രയോ കാതങ്ങള്‍ പിന്നില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 20, 11:19 am
Wednesday, 20th November 2024, 4:49 pm

അന്താരാഷ്ട്ര ഫുട്‌ബോളില്‍ മറ്റൊരു ചരിത്രനേട്ടവുമായി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന നേട്ടത്തിലേക്കാണ് മെസി നടന്നുകയറിയത്.

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ പെറുവിനെതിരെ ലൗട്ടാരോ മാര്‍ട്ടീനസിന് ഗോളടിക്കാന്‍ വഴിയൊരുക്കിയതോടെയാണ് മെസി ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്.

മത്സരത്തിന്റെ 55ാം മിനിട്ടിലാണ് മാര്‍ട്ടീനസ് ഗോള്‍ നേടിയത്. ഇതോടെ മെസിയും ചരിത്രത്തിന്റെ ഭാഗമായി.

അന്താരാഷ്ട്ര തലത്തില്‍ ഇത് 58ാം തവണയാണ് മെസിയുടെ അസിസ്റ്റില്‍ സഹതാരം ഗോള്‍വല ചലിപ്പിക്കുന്നത്. കരിയറിലെ 190ാം മത്സരത്തിലാണ് മെസി ഏര്‌റവുമധികം അന്താരാഷ്ട്ര അസിസ്റ്റ് എന്ന നേട്ടത്തിലേക്ക് നടന്നുകയറിയത്.

നിലവില്‍ മുന്‍ അമേരിക്കന്‍ താരം ലാന്‍ഡന്‍ ഡോണോവാനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് മെസി.

 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം അസിസ്റ്റ് നല്‍കിയ താരങ്ങള്‍

(താരം – ടീം – മത്സരം – അസിസ്റ്റ് എന്നീ ക്രമത്തില്‍)

ലാന്‍ഡന്‍ ഡോണോവാന്‍ – യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക – 157 – 58

ലയണല്‍ മെസി – അര്‍ജന്റീന – 190 – 58

നെയ്മര്‍ – ബ്രസീല്‍ – 126 – 57

ഫ്രാങ്ക് പുസ്‌കാസ് – ഹംഗറി – 85 – 53

സാന്‍ഡോര്‍ കോസിസ് – ഹംഗറി – 68 – 50

കെവിന്‍ ഡി ബ്രൂയ്‌നെ – ബെല്‍ജിയം – 107 – 47

പെലെ – ബ്രസീല്‍ – 92 – 47

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 215 – 48

മെസ്യൂട്ട് ഓസില്‍ – ജര്‍മനി – 92 – 70

ഡേവിഡ് ബെക്കാം – ഇംഗ്ലണ്ട് – 115 – 35

(നിലവില്‍ കളി തുടരുന്ന താരങ്ങള്‍ ഇറ്റാലിക്‌സില്‍)

അതേസമയം, പെറുവിനെതിരായ വിജയത്തിന് പിന്നാലെ 2026 ലോകകപ്പ് യോഗ്യതയിലേക്ക് മറ്റൊരു ചുവടുകൂടി വെച്ചിരിക്കുകയാണ് അര്‍ജന്റീന. നിലവില്‍ 12 മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 25 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്.

12 മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഉറുഗ്വായ് രണ്ടാമതാണ്. ഇക്വഡോര്‍, കൊളംബിയ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ബ്രസീല്‍ അഞ്ചാമതാണ്.

 

 

Content highlight: Lionel Messi equals all-time world record of most international assists