Entertainment
ജെല്ലിക്കെട്ടിലെ പോത്തിന് റഫറൻസാക്കിയത് എഴുപതുകളിലെ ആ സിനിമകളാണ്: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 11:21 am
Friday, 14th February 2025, 4:51 pm

മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടുമുണ്ട്. കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്.

അത്തരത്തിൽ വലിയ ശ്രദ്ധ നേടിയ ലിജോ ചിത്രമായിരുന്നു ജല്ലിക്കെട്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയ്ക്ക് മുമ്പ് താൻ എഴുതിയ തിരക്കഥ ജെല്ലിക്കെട്ടിന്റേതാണെന്നും വി.എഫ്.എക്‌സിലൂടെ പോത്തിനെ കാണിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും ലിജോ പറയുന്നു. എഴുപതുകളിലെ ചില സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് ജല്ലിക്കെട്ടിന് ഉപയോഗിച്ചതെന്നും ലിജോ പറയുന്നു. സർട്ടിഫിക്കറ്റ് കിട്ടാൻ സിനിമ കാണിച്ചപ്പോൾ ഒറിജിനൽ പോത്താണെന്ന് കരുതി അവർ ആദ്യം സമ്മതിക്കില്ലെന്നും അത് ശരിക്കും ഒരു അംഗീകാരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജല്ലിക്കട്ട് സത്യത്തിൽ ‘അങ്കമാലി ഡയറീസി‘നു മുമ്പ് എഴുതിവെച്ച തിരക്കഥയാണ്. പോത്തിനെ എങ്ങനെ സ്ക്രീനിൽ കാണിക്കുമെന്ന ആലോചന നീണ്ടുപോയതുകൊണ്ട് മാറ്റി വെച്ചതാണ്. വി.എഫ്.എക്സ് കൊണ്ട് പോത്തിനെ കാണിക്കുകയെന്നത് എനിക്ക് ഒട്ടും സ്വീകാര്യമായിത്തോന്നിയില്ല. അങ്ങനെ, എഴുപതുകളിലൊക്കെ ജാസ് പോലുള്ള സിനിമകളിൽ എങ്ങനെയാണ് മൃഗങ്ങളെയും മറ്റു ജീവികളെയും അവതരിപ്പിച്ചതെന്ന് നോക്കി.

അവരെല്ലാം സാങ്കേതിക സംവിധാനംകൊണ്ട്, ഗ്രാഫിക്സ് കൊണ്ട് ആ രൂപങ്ങൾ അവതരിപ്പിക്കാതെ അവ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്‌തത്‌. എഴുപതുകളിൽ അവർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ 2019ൽ കുറേക്കൂടി ഭംഗിയായി അതു ചെയ്യാൻ പറ്റുമെന്ന് എനിക്കുതോന്നി.

 

 

പോത്തിൻ്റെ രൂപം മൂന്നെണ്ണമുണ്ടാക്കിയിരുന്നു. ഒന്ന് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്യാവുന്നത്. മറ്റൊന്ന് തള്ളിനീക്കുന്നത്. വേറൊന്ന് കെട്ടിത്തൂക്കിയിട്ട് കാലും കൈയുമൊക്കെ ചലിപ്പിക്കാവുന്നത്. ശരിയായ പോത്തിനെപ്പോലെ തോന്നിക്കുന്നതിന് ശരീരത്തിലും മുഖത്തുമൊക്കെ വിശദാംശങ്ങൾ വർക്കു ചെയ്‌തുണ്ടാക്കി. തൊലിയും തൊലിപ്പുറത്തുള്ള രോമവുമെല്ലാം സൂക്ഷ്‌മമായി ഉണ്ടാക്കിയെടുത്തു. കഴുത്തിളകുന്നത് കാണിക്കുന്നതിനായി സിലിക്കണിലാണുണ്ടാക്കിയത്. അതിനെല്ലാം കുറച്ചധികം സമയവും പണച്ചെലവും വേണ്ടിവന്നു.

സിനിമയ്ക്കായി ജീവനുള്ള മൃഗങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാൻ സിനിമ കാണിച്ചപ്പോൾ അവർ ആദ്യം സമ്മതിച്ചില്ല. യഥാർത്ഥ പോത്തിനെ തന്നെയാണ് ഉപയോഗിച്ചതെന്ന് അവർ വാദിച്ചു. പിന്നെ അത് കൃത്രിമമായുണ്ടാക്കുന്നതിന്റെ വീഡിയോ കാണിച്ചപ്പോഴാണ് അവർക്ക് വിശ്വാസമായത്. സത്യത്തിൽ അതവർക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നത് ഒരംഗീകാരമായാണ് ഞങ്ങൾക്കു തോന്നിയത്. ഞങ്ങളുടെ സൃഷ്ടിക്ക് അത്രയ്ക്ക് സ്വാഭാവികതയുള്ളതുകൊണ്ടാണല്ലോ അങ്ങനെ തോന്നിച്ചത്,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Content Highlight: Lijo Jose Pellissery About Jalikkett Movie