| Saturday, 19th October 2024, 5:39 pm

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയത്തില്‍ ഒപ്പുവെച്ച് ലെഫ്. ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി ഒമര്‍ അബ്ദുല്ല മന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ ഒപ്പുവെച്ച് ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സംസ്ഥാന പദവി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട പ്രമേയം ഐക്യകണ്ഠമായാണ് മന്ത്രി സഭ പാസാക്കിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനാപരമായ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനും ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രക്രിയയുടെ തുടക്കമായിരിക്കും ഈ തീരുമാനമെന്ന് എന്‍.സി ഔദ്യോഗിക വക്താവ് പ്രതികരിച്ചു.

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭ മുഖ്യമന്ത്രിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വരും ദിവസങ്ങളില്‍ ദല്‍ഹിയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവംബര്‍ നാലിന് ശ്രീനഗറില്‍ നിയമസഭ വിളിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം ഉയരുന്നത്. അധികാരത്തില്‍ എത്തുന്നതിന് മുമ്പ് വരെ ആര്‍ട്ടിക്കില്‍ 370തിന്റെ പുനഃസ്ഥാപനത്തിനായി വാദിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഇപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.

മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി ഇത്തിഹാദ് പാര്‍ട്ടി (എ.ഐ.പി) എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍ട്ടിക്കിളുകള്‍ 370 ഉം സംസ്ഥാന പദവിയും പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് എന്‍.സി മറന്നെന്ന് പറഞ്ഞ പ്രതിപക്ഷം ഇതായിരുന്നില്ല തെരഞ്ഞെടുപ്പിന് മുമ്പുള്ള അവരുടെ നിലപാടെന്നും ചൂണ്ടിക്കാട്ടി.

Content Highlight: Lieut. Governor signs the resolution to restore the state status of Jammu and Kashmir

We use cookies to give you the best possible experience. Learn more