| Saturday, 28th September 2024, 4:29 pm

ഏകദിനത്തില്‍ ടി-20 കളിച്ചു; ഓസ്ട്രേലിയന്‍ താരത്തെ വെട്ടി ചരിത്രത്തില്‍ ഒന്നാമനായി കൊടുങ്കാറ്റ് ലിവിങ്സ്റ്റണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച്ച) ലോഡ്സില്‍ നടന്ന മത്സരത്തില്‍ 186 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തകര്‍ത്തു വിട്ടത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം 39 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 24.4 ഓവറില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ ഡക്കറ്റ് എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 58 പന്തില്‍ 87 റണ്‍സ് നേടിക്കൊണ്ടായിരുന്നു ബ്രൂക്ക് തിളങ്ങിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 62 പന്തില്‍ 63 റണ്‍സ് നേടി ഡക്കെറ്റും തിളങ്ങി. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ലിവിങ്സ്റ്റണിന്റെ ഇന്നിങ്സും ഏറെ ശ്രദ്ധേയമായി. 27 പന്തില്‍ പുറത്താവാതെ 62 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളുമാണ് താരം അടിച്ചെടുത്തത്.

ലോര്‍ഡ്സില്‍ നടന്ന ഏകദിന മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ലിവിങ്സ്റ്റണ്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് ഈ നേട്ടം ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 2015ല്‍ ഇംഗ്ലണ്ടിനെതിരെ 26 പന്തില്‍ നിന്നുമാണ് മാര്‍ഷ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ മാത്യു പോട്സ് നാല് വിക്കറ്റും ബ്രയ്ഡന്‍ കാര്‍സ് മൂന്ന് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സീറ്റ് യൂണിക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

Content Highlight: Liam Livingstone Create A New Record in ODI

We use cookies to give you the best possible experience. Learn more