| Friday, 24th May 2019, 10:55 pm

ഭരണഘടനാ മൂല്യങ്ങളുമായി ചേര്‍ന്നുപോകാത്തത്; ഏകാംഗ ബെഞ്ചിന്‍റെ 'ഹിന്ദു രാഷ്ട്രം' വിധി തള്ളി മേഘാലയ ഹെെക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: വിഭജനത്തിന്റെ സമയത്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന വിവാദ വിധി തള്ളി മേഘാലയ ഹൈക്കോടതി. മേഘാലയ ഡിവിഷന്‍ ബെഞ്ചാണ് ഏകാംഗ ബെഞ്ചിന്റെ വിവാദ വിധി തള്ളിയത്.

വിവാദ വിധി നിയമപരമായി നിലനില്‍ക്കില്ലെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ചീഫ് ജസ്റ്റിസ് മുഹമ്മദ് യാഖൂബ് മിര്‍, ജസ്റ്റിസ് എച്ച്.എസ് തംഗ്ക്വൂ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ജസ്റ്റിസ് സുദീപ് രജ്ഞന്‍ സെന്നിന്റെ വിധി തീര്‍ത്തും അനാവശ്യമായിരുന്നെന്നും ഇവര്‍ വിലയിരുത്തി.

ആര്‍മി റിക്രൂട്ട്മെന്റിനായി അമോണ്‍ റാണ എന്നയാള്‍ ആവശ്യപ്പെട്ട സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് മേഘാലയ സര്‍ക്കാര്‍ നല്‍കാതിരുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു വിവാദ വിധി.

വിഭജനത്തിന്റെ സമയത്തുതന്നെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും, ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ട എന്നുമായിരുന്നു ജസ്റ്റിസ് സെന്‍ വിധി പ്രസ്താവിക്കുന്നതിനിടെ പറഞ്ഞത്. ജസ്റ്റിസ് സെന്നിനെ പദവിയില്‍ നിന്നും എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ സി.പി.ഐ.എം. ഘടകം നേരത്തെ രംഗത്ത് വന്നിരുന്നു

ഇന്ത്യ ഇസ്ലാമിക രാജ്യം ആകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വേണ്ടത് ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ജഡ്ജി തന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞിരുന്നു.

”ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാന്‍ ആരും ശ്രമിക്കരുത്. അങ്ങനെയായായാല്‍ രാജ്യവും ലോകവും നശിക്കും.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരിനു മാത്രമേ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സാധിക്കൂ. ദേശീയ താല്‍പ്പര്യമുള്ള ഈ വിഷയത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്തുണയ്ക്കും എന്ന് താന്‍ കരുതുന്നു” എന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി എന്നിങ്ങനെയുള്ള ”ഭാരതീയ മതങ്ങളില്‍” പെട്ടവരെയും ഖാസി, ജയന്തി, ഗാരോ വിഭാഗങ്ങളില്‍ പെടുന്ന ആദിവാസി വിഭാഗങ്ങളെയും ഇന്ത്യന്‍ പൗരത്വം നല്‍കാനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും അതേസമയം തന്നെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്ലിങ്ങള്‍ അല്ലാത്ത ആളുകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ തലമുറകളായി രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചുവരുന്ന മുസ്ലിങ്ങളെ ഇന്ത്യയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ജസ്റ്റിസ് സെന്‍ വിധിയില്‍ പറഞ്ഞിരുന്നു.

യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും പുറത്താകുന്നതും വിദേശികള്‍ ഇന്ത്യക്കാര്‍ ആകുന്നതും ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം തന്റെ വിധിയില്‍ പറഞ്ഞിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ അന്യരാജ്യങ്ങളില്‍ നിന്നും പലായനം നടത്തി ഇന്ത്യയിലേക്ക് വരുന്ന ഹിന്ദു, ജൈന്‍, ബുദ്ധ,സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ഖാസി, ജയന്തി, ഗാരോ തുടങ്ങിയ മത വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനായി തന്റെ വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമന്ത്രി എന്നിവര്‍ക്ക് അയച്ചു നല്‍കാനും ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more