ഇസ്രഈലിന് യുദ്ധകുറ്റത്തിന് സഹായം നല്‍കുന്നു; ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി സംഘടന
World
ഇസ്രഈലിന് യുദ്ധകുറ്റത്തിന് സഹായം നല്‍കുന്നു; ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 3:03 pm

ലണ്ടണ്‍: ഗാസയിലെ ഇസ്രഈല്‍ യുദ്ധകുറ്റത്തിന് സഹായം നല്‍കുന്നതിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്.

യുദ്ധം നടത്തുന്നതിനായി ഇസ്രഈല്‍ സൈന്യത്തിന് ബ്രിട്ടനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൈനികവും സാമ്പത്തികവും രാഷ്രീയമായും പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ ജനതയുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രം (ഐ.സി.ജെ.പി) ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന് കത്തയച്ചു.

സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അംഗവും മുന്‍ വിദേശകാര്യ സമിതിയുടെ അധ്യക്ഷനുമായിരുന്ന ക്രിസ്പിന്‍ ബ്ലന്റ് ആണ് ഐ.സി.ജെ.പിയുടെ സഹ അധ്യക്ഷന്‍.

‘വടക്കന്‍ ഗസയില്‍ നിന്ന് ഒരു ദശലക്ഷം ജനങ്ങളെ കോണ്‍ക്ലേവിന്റെ തെക്കന്‍ ഭാഗങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് മനുഷ്യ രാശിക്ക് നേരെയുള്ള കുറ്റകൃത്യമാണ്. ഫലസ്തീന്‍കാരുടെ ഭക്ഷണം, വെള്ളം, വസ്ത്രം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തടഞ്ഞു വെക്കുന്നത് ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം കുറ്റകരമാണ്. എന്നാല്‍ കുറ്റങ്ങള്‍ തിരിച്ചറിയുന്നവര്‍ തന്നെ യുദ്ധസഹായങ്ങള്‍ നല്‍കുന്നത് തെറ്റാണ് ‘ ബ്ലന്റ് പറഞ്ഞു.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്‌സ് വാര്‍ ക്രൈം യൂണിറ്റ് യുദ്ധകുറ്റങ്ങളുടെ തെളിവുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിചാരണ നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

എന്നാല്‍ സ്വയം സംരക്ഷിക്കാനും തീവ്രവാദത്തിനെതിരെ നടപടിയെടുക്കാനും ഇസ്രഈലിന് അവകാശം ഉണ്ടെന്ന് യു.കെ സര്‍ക്കാര്‍ പറഞ്ഞു. ഹമാസില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായാണ് ഇസ്രഈല്‍ സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും യുദ്ധത്തില്‍ ഗസ നിവാസികളാണ് കുറ്റക്കാരെന്നും ഇസ്രഈല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ് പറഞ്ഞിരുന്നെന്ന് ബ്രിട്ടന്‍ വിദേശ മന്ത്രാലയ വക്താവ് അറിയിച്ചു.

ഗസയിലുള്ള ഫലസ്തീന്‍കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തടഞ്ഞു വെക്കാനുള്ള അവകാശം ഇസ്രഈലിനുണ്ടെന്നുള്ള യു.കെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശവും വിമര്‍ശനത്തിന് വിധേയമായിരുന്നു.

ഇതുവരെ ഗസയിലെ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 2215 പേര്‍ മരണപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ 724 കുട്ടികളും 458 സ്ത്രീകളും ഉണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.

 

 

Content Highlight: Legal Centre seeks to prosecute UK for Israeli ‘war crimes’ complicity