| Sunday, 19th May 2019, 8:17 pm

ബംഗാളില്‍ ഇടതുമുന്നണിക്ക് ഒറ്റ സീറ്റും കിട്ടില്ല; തൃണമൂലും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് പോള്‍ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാളില്‍ ഇടതുമുന്നണി ഇത്തവണ ഒരു സീറ്റ് പോലും നേടില്ലെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് പോള്‍ സര്‍വേ ഫലം. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കാന്‍ സാധ്യത മാത്രമാണു നിലനില്‍ക്കുന്നതെന്നും അവര്‍ പ്രവചിക്കുന്നു.

തൃണമൂല്‍ 19-22 സീറ്റ് നേടുമെന്നു പറയുന്ന സര്‍വേ, ബി.ജെ.പിക്ക് 19-23 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 0-1 സീറ്റാണ് അവര്‍ പറയുന്നത്. അതേസമയം കഴിഞ്ഞതവണ രണ്ട് സീറ്റ് നേടിയ ഇടതുമുന്നണിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് അവര്‍ പ്രവചിക്കുന്നു.

കഴിഞ്ഞതവണ തൃണമൂല്‍ 34 സീറ്റും കോണ്‍ഗ്രസ് നാല് സീറ്റും നേടിയപ്പോള്‍ ബി.ജെ.പിയും ഇടതുമുന്നണിയും രണ്ടു വീതം സീറ്റുകള്‍ നേടി. 42 സീറ്റുകളാണ് ആകെ സംസ്ഥാനത്തുള്ളത്.

അതേസമയം ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് സര്‍വേ നേരത്തേ പ്രവചിച്ചിരുന്നു. ബി.ജെ.പി 6-7 സീറ്റ് നേടുമെന്നും കോണ്‍ഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സര്‍വേ പറയുന്നു. ദല്‍ഹിയില്‍ ആകെയുള്ളത് ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ്.

താരമണ്ഡലങ്ങളുടെയും വിവാദങ്ങളുടെയും പേരില്‍ ഇത്തവണ ദല്‍ഹിയിലെ ലോക്സഭാ മണ്ഡലങ്ങള്‍ ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബോക്സര്‍ വിജേന്ദര്‍ സിങ്ങും മത്സരിക്കാനെത്തിയതോടെയാണ് മണ്ഡലം ശ്രദ്ധേയമായത്. അതിനിടെ ഗംഭീറിനെതിരേ ഉയര്‍ന്ന വോട്ടര്‍ ഐ.ഡി കാര്‍ഡ് വിവാദവും ഏറെ ചര്‍ച്ചയായിരുന്നു.

നേരത്തേ പുറത്തുവന്ന ദക്ഷിണേന്ത്യയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്ക് എതിരായിരുന്നു. ദക്ഷിണേന്ത്യയില്‍ യു.പി.എ 55-63 സീറ്റുകളും എന്‍.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു. അതേസമയം മറ്റു കക്ഷികള്‍ 35-46 സീറ്റുകള്‍ നേടുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകള്‍ ബി.ജെ.പി സഖ്യം നേടുമ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിക്കുക 3-6 സീറ്റുകള്‍ മാത്രമാണ്. സംസ്ഥാനത്താകെയുള്ളത് 28 സീറ്റാണ്.

പ്രതിപക്ഷ ഐക്യത്തിന് കിണഞ്ഞുശ്രമിക്കുന്ന എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) ആന്ധ്രാപ്രദേശില്‍ നേട്ടമുണ്ടാക്കാനാവില്ലെന്ന് സര്‍വേ പറയുന്നു. അവിടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 18-20 സീറ്റുകള്‍ നേടുമെന്നും ടി.ഡി.പി 4-6 സീറ്റുകള്‍ മാത്രമേ നേടൂവെന്നും സര്‍വേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് 25 സീറ്റുകളാണ്.

തെലങ്കാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍വേ പറയുന്നു. 1-3 സീറ്റുകളാണ് ഇവര്‍ക്കു പ്രവചിക്കുന്നത്. അതേസമയം ടി.ആര്‍.എസ് 10-12 സീറ്റുകള്‍ നേടി മേല്‍ക്കൈ നേടുമെന്ന് സര്‍വേ പറയുന്നു. ടി.ആര്‍.എസാണ് സംസ്ഥാനത്തെ ഭരണകക്ഷി. അതേസമയം എ.ഐ.എം.ഐ.എം ഒരു സീറ്റ് വരെ നേടുമെന്ന് സര്‍വേ പറയുന്നു.

We use cookies to give you the best possible experience. Learn more