| Saturday, 27th April 2024, 8:10 pm

കാഫിര്‍ പരാമര്‍ശത്തിന് പിന്നില്‍ യു.ഡി.എഫ്, തെളിയിച്ചാല്‍ അവര്‍ക്ക് തന്നെ നല്ലത്: കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: തനിക്കെതിരായ ‘കാഫിര്‍’ പരാമര്‍ശത്തിന് പിന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. കാഫിര്‍ പരാമര്‍ശത്തോടുകൂടിയ പോസ്റ്റുകള്‍ പ്രചരിച്ച പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയ്യിലുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു.

പരാതി വ്യാജമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പില്‍ പറഞ്ഞെങ്കിലും തെളിവുകള്‍ പ്രകാരം അവരുടെ പേജുകളാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കെ.കെ. ശൈലജ പറഞ്ഞു. വാര്‍ത്ത നിഷേധിക്കുന്ന പക്ഷം ഷാഫി തന്നെ അത് തെളിയിക്കട്ടെയെന്നും കെ.കെ. ശൈലജ കജൂട്ടിച്ചേര്‍ത്തു.

‘കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഈ സന്ദേശം വ്യാജമല്ലായെന്നാണ് മനസിലാകുന്നത്. മുമ്പും സമാനമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ടല്ലോ. അവരെന്തോ പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. വോട്ടെടുപ്പിന്റെ തലേദിവസം തന്നെ ഇത്തരം ഒരു സന്ദേശം പ്രചരിപ്പിച്ചതിലൂടെ അങ്ങനെയാണ് മനസിലാകുന്നത്. അത് വ്യാജമാണെന്ന് തെളിയിച്ചാല്‍ യു.ഡി.എഫിന് തന്നെയാണ് നല്ലത്,’ കെ.കെ. ശൈലജ പറഞ്ഞു.

അതേസമയം വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് മോശം നടപടിയാണെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു. സൈബര്‍ കേസ് ആയതിനാല്‍ അന്വേഷിച്ച് പ്രതിയെ കണ്ടെത്താന്‍ സമയമെടുക്കും. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഇടതു സ്ഥാനാര്‍ത്ഥി ആരോപണം തള്ളിക്കളഞ്ഞില്ലെന്നും ഷാഫി പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രചരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും എല്‍.ഡി.എഫ് വടകര മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരുന്നു. വടകര മണ്ഡലം ട്രഷറര്‍ സി. ഭാസ്‌ക്കരന്‍ മാസ്റ്ററാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബോധപൂര്‍വം മതവികാരം ഉണ്ടാക്കാന്‍ വര്‍ഗീയ പ്രചരണം നടത്തുകയാണ് എന്ന് എല്‍.ഡി.എഫ് നേതൃത്വം പ്രതികരിച്ചിരുന്നു.

Content Highlight: Left candidate KK Shailaja said that UDF were behind the ‘kafir’ remark

We use cookies to give you the best possible experience. Learn more