പഞ്ചാബില്‍ ഇടതിന് ഇരട്ടിമധുരം; നേട്ടമുണ്ടാക്കി സി.പി.ഐ; പതിമൂന്നില്‍ പന്ത്രണ്ടിലും വിജയം
national news
പഞ്ചാബില്‍ ഇടതിന് ഇരട്ടിമധുരം; നേട്ടമുണ്ടാക്കി സി.പി.ഐ; പതിമൂന്നില്‍ പന്ത്രണ്ടിലും വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 3:53 pm

അമൃത്സര്‍: പഞ്ചാബില്‍ നേട്ടമുണ്ടാക്കി സി.പി.ഐയും. മാനസ ജില്ലയിലെ ജോഗ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണച്ച പതിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ പന്ത്രണ്ടും പേരും വിജയിച്ചു. 2015ല്‍ സി.പി.ഐക്ക് പതിമൂന്നില്‍ പന്ത്രണ്ട് സീറ്റായിരുന്നു ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ജോഗയില്‍ സി.പി.ഐ നേട്ടമുണ്ടാക്കുന്നത്.

” ഇപ്രാവശ്യം വോട്ടര്‍മാര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിച്ചു. കഴിഞ്ഞ പ്രാവശ്യം ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍ ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചത്,” പത്താം നമ്പര്‍ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച ഗുര്‍മീത് സിംഗ് പറഞ്ഞു.

ബക്കറ്റ് ചിഹ്നത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. വിജയിച്ചതില്‍ ആറുപേര്‍ സ്ത്രീകളാണ്. ശിരോമണി അകാലിദളും കോണ്‍ഗ്രസും സ്വന്തം ചിഹ്നത്തിലല്ല ജോഗയില്‍ മത്സരിച്ചത്.

പഞ്ചാബ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഹോണിലെ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല.

റാഹോണില്‍ പാരാജയം ഭയന്ന് ബി.ജെ.പിയുടെ പല സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരുന്നു. 53 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് ബതിന്ദ ഭരിക്കാനാകുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. മൊഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അഭോര്‍, പത്താന്‍കോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം.

ആദ്യഘട്ട വോട്ടെണ്ണലില്‍ ബി.ജെ.പിക്ക് ചിത്രത്തില്‍ വരാന്‍ സാധിച്ചിട്ടുപോലുമില്ല എന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലി ദളിനും തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punjab Muncipal Election Left-backed Independents win 12 of 13 seats in Joga town in Mansa