| Wednesday, 9th December 2020, 1:18 pm

ഇത് ഇന്ത്യന്‍ കര്‍ഷകരുടെ സ്വാതന്ത്ര്യ സമരം ;കേന്ദ്രത്തെ വിറപ്പിച്ച കര്‍ഷകപ്പോരാളികള്‍ ഇവരാണ്

ശ്രിന്‍ഷ രാമകൃഷ്ണന്‍

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നുറപ്പിച്ച് പതിനായിരക്കണക്കിന് കര്‍ഷകര്‍ കൊടും തണുപ്പിലും നിലനില്‍പ്പിനായുള്ള പോരാട്ടം തുടരുകയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം സര്‍വരും പ്രതിഷേധത്തില്‍ അണിനിരന്നിട്ടുണ്ട്. ദല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പോരാട്ടങ്ങളുടെ വേദി ഇന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ പരിച്ഛേദമാവുകയാണ്.

അവരില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും, ഡോക്ടര്‍മാരും, കായിക താരങ്ങളുമെല്ലാമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അവര്‍. ഒരു രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ആകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്ത് കോടിക്കണക്കിന് ജങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനം ഇവിടെ നടക്കില്ലെന്ന് കൂടിയാണ് നിലനില്‍പ്പിനായുള്ള കര്‍ഷകരുടെ സമരം സര്‍ക്കാരിനോട് പറയുന്നത്.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ പ്രക്ഷോഭത്തില്‍ അണിനിരക്കുന്ന ഓരോ കര്‍ഷകനും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വരും കാലങ്ങളില്‍ അടയാളപ്പെടുത്തിയേക്കാവുന്ന ഒരു പോരാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്‍കൈയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഭാഗമായിരിക്കുന്നത്. സമീപകാല ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രാഷ്ട്രീയപ്പോരാട്ടമായ കര്‍ഷകസമരത്തിന്റെ മുന്നണിപ്പോരാളികളെയും അവരുടെയും സംഘടനയെയും പരിചയപ്പെടുത്തുകയാണിവിടെ

സുര്‍ജീത്ത് സിംഗ്(75)
ഭാരതീയ കിസാന്‍ യൂണിയന്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍വിലാസമില്ല സുര്‍ജീത്ത് സിംഗിന്. പക്ഷേ അദ്ദേഹം കര്‍ഷക സമരത്തിലെ മുന്‍ നിര നേതാക്കളിലൊരാളാണ്. സമരങ്ങളിലും പോരാട്ടങ്ങളിലും പുതുമുഖവുമല്ല സുര്‍ജീത്ത് സിംഗെന്ന 75കാരന്‍. ഭാരതീയ കിസാന്‍ യൂണിയനെ പ്രതിനീധീകരിച്ചാണ് സുര്‍ജീത്ത് സിംഗ് ദല്‍ഹിയിലെ സമരത്തില്‍ അണിനിരന്നത്.

2009ല്‍ പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സുര്‍ജീത്ത് സിംഗ് അറസ്റ്റിലാകുന്നത്. പക്ഷേ അമൃത്സര്‍ ജയിലില്‍ നിന്നും സുര്‍ജീത്ത് സിംഗിനെ പുറത്തിറക്കാന്‍ പഞ്ചാബിലെ കര്‍ഷര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നു.

അവര്‍ സമരം ചെയ്തു. കര്‍ഷകര്‍ക്കിടയില്‍ അത്രയേറെ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുറാരിയിലേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞപ്പോള്‍ ബുറാരി തുറന്ന ജയിലാണെന്ന നിലപാട് എടുത്തയാളാണ് സുര്‍ജീത്ത് സിംഗ്.

ഹനാന്‍ മൊള്ള (74)
ഓള്‍ ഇന്ത്യ കിസാന്‍ സഭ
അഖിലേന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഹനാന്‍ മൊള്ള. പതിനാറ് വയസുമുതല്‍ സി.പി.ഐ.എമ്മിന്റെ സഹയാത്രികാനാണ് അദ്ദേഹം. കര്‍ഷക സമരം നടക്കുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്തംബര്‍ 25ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ കരുത്തുറ്റ പോരാളി കൂടിയാണ് 74 കാരനായ ഹനാന്‍ മൊള്ള.

ഭോഗ് സിംഗ് മന്‍സ (68)
ഭാരതീയ കിസാന്‍ യൂണിയന്‍
68കാരനായ ഭോഗ് സിംഗ് മന്‍സ 42 വര്‍ഷമായി കര്‍ഷകരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് മുന്‍പിലുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഭോഗ് സിംഗ് മന്‍സ സാമൂഹിക രാഷ്ട്രീയ രംഗത്തെത്തുന്നത്. സാമൂഹിക പ്രവര്‍ത്തനം വിട്ടുവീഴ്ചകളില്ലാതെ അന്നു മുതല്‍ തുടരുകയും ചെയ്യുന്നു.

ജോഗിന്ദര്‍ സിംഗ് (75)
ഭാരതീയ കിസാന്‍ യൂണിയന്‍

സൈനിക ജീവിതം ഉപേക്ഷിച്ചാണ് 75കാരനായ ജോഗീന്ദര്‍ സിംഗ് കര്‍ഷകനാകുന്നത്. വീട്ടില്‍ നിന്നും കൃഷി ചെയ്ത് തുടങ്ങി. പിന്നീട് സഹപ്രവര്‍ത്തകരായ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു.

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള തന്റെ നിരന്തരമായ ഇടപെടലുകള്‍ വഴി അദ്ദേഹം 2002ല്‍ ഭാരതീയ കിസാന്‍ യൂണിയന്‍ എന്ന കാര്‍ഷിക സംഘടന രൂപീകരിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചു. ഇന്ന് കര്‍ഷസമരത്തിലെ വലിയ ഘടകങ്ങളിലൊന്നാണ് ബി.കെ.യു.

ബുറാരിയിലേക്ക് പ്രതിഷേധം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജോഗീന്ദര്‍ സിംഗിനോട് സംസാരിച്ചിരുന്നു. മുന്‍സൈനികനും അതിലുപരി കര്‍ഷകനും കൂടിയായ അദ്ദേഹം പക്ഷേ വീട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല.

ഡോ. ദര്‍ശന്‍ പാല്‍ ( 70)
ക്രാന്തികാരി കിസാന്‍ യൂണിയന്‍- മാല്‍വ
പഞ്ചാബ് സിവില്‍ മെഡിക്കല്‍ സര്‍വ്വീസില്‍ നിന്ന് വളന്ററി റിട്ടയര്‍മെന്റ് എടുത്താണ് ഡോ.ദര്‍ശന്‍ പാല്‍ കാര്‍ഷിക മേഖലയിലേക്ക് തിരിയുന്നത്. കുടുംബത്തിന്റെ 15 ഏക്കര്‍ ഭൂമിയിലാണ് അദ്ദേഹം കൃഷി ആരംഭിച്ചത്. 2007 മുതല്‍ കര്‍ഷകരുടെ പരിപാടികളില്‍ സജീവമാകുകയും ബി.കെ.യുവില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. 2016ല്‍ ക്രാന്തികാരി കിസാന്‍ യൂണിയന്‍ ആരംഭിച്ചപ്പോള്‍ അതില്‍ അംഗത്വമെടുക്കുകയും ലോക്ഡൗണ്‍ സമയത്ത് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കുല്‍വന്ത് സിംഗ് (65)
ജംഹുരി കിസാന്‍ സഭ
സി.പി.ഐ.എമ്മിന്റെ വിദ്യാര്‍ത്ഥി ഘടകമായ എസ്.എഫ്.ഐ.യിലൂടെയാണ് കുല്‍വന്ത് സിംഗ് രാഷ്ട്രീയത്തിലെത്തുന്നത്. പഞ്ചാബിലെ വിഭാഗീയ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തി. ജലന്ദറിലെ റൂര്‍ക്ക കല്യാണ്‍ ഗ്രാമത്തിലെ സര്‍പഞ്ചായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2001 ല്‍ സി.പി.എം വിട്ട് കുല്‍വന്ത് സിംഗ് സന്ധു ആര്‍.എം.പിയില്‍ ചേരുകയായിരുന്നു.

ബൂത സിഗംഗ് ബുര്‍ജ് ഗില്‍(66)
ബി.കെ.യു (ഏക്ത ദകോണ്ഡ)
കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളെയും പോലെ തന്നെ രാഷ്ട്രീയ മേല്‍ വിലാസം ഇല്ലാതെയാണ് ബൂത സിഗംഗ് ബൂര്‍ജ് സമരത്തിനെത്തുന്നത്. 1984 മുതല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കിടയില്‍ സജീവ സാന്നിധ്യമായി അദ്ദേഹമുണ്ട്. ആദ്യഘട്ടത്തില്‍ ബി.കെ.യു ഏക്ത സിന്ദുപൂര്‍ ഘടകത്തിന്റെ ഭാഗമായിരുന്ന ബൂത സിഗാംഗ് ബുര്‍ജ് ഗില്‍ പിന്നീടാണ് ഏക്ത ദാകോണ്ടയില്‍ ചേരുന്നത്.

നിര്‍ഭയ് സിംഗ് ദുധികേ (70)
കിര്‍തി കിസാന്‍ യൂണിയന്‍
സി.പി.എം.എല്‍ ന്യൂ ഡെമോക്രാസിയുടെ ഭാഗമാണ് നിര്‍ഭയ് സിംഗ് ദുധികേ. അടിയന്തിരാവസ്ഥ കാലത്ത് 19 മാസം ജയില്‍വാസം അനുഭവിച്ച കര്‍ഷകന്‍ കൂടിയാണ് ദുധികേ. 1972ല്‍ മോഗയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മുതല്‍ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാണ് നിര്‍ഭയ് സിംഗ് ദുധികേ.

ബാല്‍ദേവ് സിംഗ് നിഹാല്‍ഗര്‍ (64) കുല്‍ ഹിന്ദ് കിസാന്‍ സഭ
സി.പി.ഐയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറായ ബാല്‍ദേവ് സിംഗ് പാര്‍ട്ടിയുടെ യൂത്ത് വിങ്ങായ എ.ഐ.വൈ.എഫിലൂടെയാണ് മുന്നോട്ട് വരുന്നത്. കുല്‍ ഹിന്ദ് കിസാന്‍ സഭ ഓള്‍ ഇന്ത്യ കിസാന്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി.പി.ഐയുടെ സംഘടനയാണ്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുമാണ് കര്‍ഷക സമരത്തിന്റെ പോരാട്ട നിരയിലേക്ക് ബാല്‍ദേവ് സിംഗ് എത്തുന്നത്.

രുള്‍ഡു സിംഗ് മന്‍സ( 68 )
68 കാരനായ രുള്‍ഡു സിംഗ് മന്‍സ മാല്‍വയില്‍ വലിയ സ്വാധീനമുള്ള പഞ്ചാബ് കിസാന്‍ യൂണിയന്റെ പ്രവര്‍ത്തകനാണ്. സി.പി.ഐ.എം.എല്‍ ലിബറേഷന്റെ ഭാഗമാണ് രുള്‍ഡു സിംഗ് മന്‍സ.

സി.പി.ഐ.എം.എല്‍ ലിബറേഷന്റെ കീഴില്‍ വരുന്ന ഓള്‍ ഇന്ത്യ കിസാന്‍ മഹാസഭയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മന്‍സ. പതിനഞ്ച് വര്‍ഷം മുന്‍പ് ബി.കെ.യു ഏക്ത സിന്ദുപൂറില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുകൂടിയാണ് അദ്ദേഹം. സി.പി.ഐ.എം.എല്‍ ലിബറേഷനുമായുള്ള അദ്ദേഹത്തിന്റെ ബന്ധമായിരുന്നു പുറത്താക്കലിലേക്ക് നയിച്ചത്. ഇന്ന് ബി.കെ.യു ഏക്ത സിന്ദുപൂറിലെ പഴയ സഹപ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം ഈ സമരപോരാട്ടത്തിലുണ്ട്.

മേജര്‍ സിംഗ് പുന്നാവാള്‍ (60)
ഓള്‍ ഇന്ത്യ കിസാന്‍ സഭ
പുനാവാലിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് മേജര്‍ സിംഗ് പുന്നാവാല്‍ ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക സമരത്തിലേക്ക് എത്തുന്നത്. സി.പി.ഐ.എമ്മിന് വേണ്ടി ആജീവനാന്ത കാലം പ്രയത്നിക്കുമെന്ന തീരുമാനം തന്റെ വിവാഹ ദിനത്തിലാണ് എടുത്തതെന്ന് പുന്നാവാല്‍ പറയുന്നു.

അധ്യാപിക കൂടിയായ ഭാര്യ കുടുംബത്തിന്റെ വരുമാനം കണ്ടെത്തുമെന്നും ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്തു. 1973ല്‍ കോളേജ് കാലത്താണ് പുന്നാവാല്‍ എസ്.എഫ്.ഐയിലൂടെ ഇടതുപക്ഷ സഹയാത്രികനാകുന്നത്. ഇപ്പോള്‍ അഞ്ച് ദശാബ്ദകാലമായി അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ഇന്ദര്‍ജീത് സിംഗ് കോട്ട് ബുദ് (50)
കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (പഞ്ചാബ് -കോട്ട് ബുദ്ധ)

അമൃത്സര്‍, ടാണ്‍, താരണ്‍, ജലന്ദര്‍, ഫിറോസ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സജീവമായ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് ഇന്ദര്‍ജിത്ത് സിംഗ് കോട്ട് ബുദ്ധ ദല്‍ഹിയിലെ കാര്‍ഷിക സമരത്തില്‍ പങ്കെടുക്കുന്നത്.

ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലാണ് അദ്ദേഹം കര്‍ഷക സമരത്തിന്റെ മുന്‍നിരപ്പോരാളിയായി നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം ഒരു പ്രതിനിധിയെ അയക്കുകയായിരുന്നു. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മേല്‍വിലാസത്തിലല്ല കര്‍ഷകരുടെ നീതിബോധത്തിലാണ് ഇവിടെ പ്രതിഷേധത്തിനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഗുര്‍ഭാഷ് സിംഗ് ബര്‍ണല( 67)
ജയ് കിസാന്‍ ആന്ദോളന്‍
കാട്ടു വില്ലേജിലെ ഒരു സാധാരണ കര്‍ഷകനാണ് ഗുര്‍ഭാഷ്. സ്വന്തമായി രണ്ടര ഏക്കര്‍ ഭൂമിയുണ്ട് അദ്ദേഹത്തിന്. അവിടെ തന്നെയാണ് കൃഷി ചെയ്യുന്നത്. ജയ് കിസാന്‍ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗുര്‍ഭാഷ് സിംഗ്. 2015ലാണ് സംഘടന രൂപീകരിക്കുന്നത്.

സത്നം സിംഗ് പന്നു ( 55)
കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി –
കോളേജ് കാലം മുതല്‍ തന്നെ വിവിധ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു സത്നം സിംഗ് പന്നു. കാര്‍ഷിക നിയമത്തിനെതിരെ ആദ്യ ഘട്ടം മുതല്‍ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് കിസാന്‍ മസ്ദുര്‍ സംഘര്‍ഷ് കമ്മിറ്റി.

2000ത്തില്‍ എസ്.എ.ഡിയും ബി.ജെ.പിയും മണ്ഡികളില്‍ നിന്ന് നെല്ല് ശേഖരിക്കുന്നത് നിര്‍ത്തിയപ്പോള്‍ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി രൂപമെടുക്കുന്നത്. അന്നത്തെ പ്രതിഷേധത്തിന്റെ ഫലമായി മണ്ഡികളില്‍ നിന്നും നെല്ല് സംഭരിക്കുമെന്ന് ഉറപ്പുകൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

കന്‍വാള്‍ പ്രീത് സിംഗ് പന്നു (55)
കിസാന്‍ സംഘര്‍ഷ് കമ്മിറ്റി – പഞ്ചാബ്
രണ്ടായിരത്തില്‍ രൂപീകരിച്ച കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ ഭാഗമായാണ് കന്‍വാള്‍ പ്രീത് സിംഗ് പന്നു സമരമുഖത്തെത്തുന്നത്. പഞ്ചാബിലെ ഭൂമിയേറ്റെടുക്കല്‍ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിലും അദ്ദേഹം സജീവമായിരുന്നു.

ഹര്‍ജീന്തര്‍ സിംഗ് ടണ്ട (57)
ആസാദ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി
ആസാദ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയെ പ്രതിനീധീകരിച്ചാണ് ഹര്‍ജീന്ദര്‍ സിംഗ് ദല്‍ഹിയിലെത്തിയിരിക്കുന്നത്.
തന്റെ പതിമൂന്ന് ഏക്കര്‍ തോട്ടത്തില്‍ നെല്ലും പച്ചക്കറികളുമാണ് ഹര്‍ജീന്തര്‍ സിംഗ് പ്രധാനമായും കൃഷി ചെയ്യുന്നത്.

2000 മുതല്‍ക്ക് തന്നെ നിരവധി കാര്‍ഷിക സമരങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. കിസാന്‍ സംഘര്‍ഷ് കമ്മിറ്റി പിളര്‍ന്നതിന് ശേഷമാണ് ഹര്‍ജീന്തര്‍ സിംഗ് ആസാദ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ ഭാഗമാകുന്നത്.

ജഗ്ജീത്ത് സിംഗ് ദലേവാള്‍ (62)
ബി.കെ.യു സിന്ദുപൂര്‍
1.75 ലക്ഷം കര്‍ഷകരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ബി.കെ.യു സിന്ദുപൂറിന്റെ അംഗമാണ് ഹര്‍മീത് സിംഗ്.

കര്‍ഷകുടുംബത്തില്‍ നിന്ന് തന്നെയാണ് ജഗ്ജീത് സിംഗ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടത്തിലും അണിനിരക്കുന്നത്. നേരത്തെ തന്നെ നഷ്ടത്തില്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും കടുത്ത പ്രയാസങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് തന്റെ അനുഭവ കഥകളിലൂടെ പറയുകയാണ് ജഗ്ജീത് സിംഗ് ദലേവാള്‍.

ഹര്‍മീത് സിംഗ് (43)
ബി.കെ.യു ക്വയ്ഡാന്‍

പുതുതലമുറയിലെ കര്‍ഷക നേതാവ് കൂടിയാണ് 43കാരനായ ഹര്‍മീത് സിംഗ്. അദ്ദേഹത്തിന്റെ മുത്തച്ഛനും ബി.കെയുവിന്റെ അംഗമായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹര്‍മീത് സിംഗ് ബി.കെ.യു മെമ്പര്‍ഷിപ്പ് എടുക്കുന്നത്. പഞ്ചാബിലെ ഗ്രാമങ്ങളില്‍ പ്രസ്തുത നിയമത്തിന്റെ ഭവിഷത്തുകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഇപ്പോഴും യോഗങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ബല്‍ബീര്‍ സിംഗ് രാജേവാള്‍ ( 77)
ബി.ജെ.യു (രാജേവാള്‍)

ലുധിയാനയിലെ കര്‍ഷ കുടുംബത്തിലാണ് ബല്‍ബീര്‍ സിംഗ് രാജേവാള്‍ ജനിക്കുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം 1971ലാണ് അദ്ദേഹം കര്‍ഷക യൂണിയനില്‍ അംഗമാകുന്നത്.

അറുപത് ഏക്കര്‍ കൃഷിഭൂമിയുണ്ട് ബല്‍ബീര്‍ സിംഗിന്. ഇതിന് പുറമെ ഗ്രാമത്തില്‍ തന്നെ ഒരു സ്‌കൂള്‍, കോളേജ്, പിന്നെ ഒരു കടയും അദ്ദേഹം നടത്തുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ ബല്‍ബീര്‍ സിംഗിന്റെ കടയില്‍ വന്ന് എടുക്കാം. അവയുടെ പൈസ കടയ്ക്കുള്ളില്‍ വെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യാം.

ഇതൊന്നും മേല്‍നോട്ടം ചെയ്യാന്‍ ആരും ആ കടയില്‍ ഇല്ല എന്നതാണ് പ്രത്യേകത. 1992ല്‍ പൈലറ്റിന്റെ ജോലി ഉപേക്ഷിച്ചാണ് കൃഷിഭൂമിയിലേക്ക് ബല്‍ബീര്‍ സിംഗ് എത്തുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ബല്‍ബീര്‍ സിംഗ് പറയുന്നു.

സത്നാം സിംഗ് സാഹ്നി (48)
ബി.കെ.യു ദവോബ

കര്‍ഷക സമരത്തിന്റെ യുവ നേതൃത്വ നിരയിലൊരാളാണ് സത്നാം സിംഗ് സാഹ്നനി. കുറഞ്ഞ വിലയില്‍ കാര്‍ഷിക വിളകള്‍ ശേഖരിക്കുന്നതിനെതിരെ സത്നാമിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരിന് വില വര്‍ദ്ധനവ് നടപ്പിലാക്കേണ്ടിയും വന്നിരുന്നു.

കാസ്ല കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം പഞ്ചാബ് സര്‍വ്വകലാശാലയിലെ അറിയപ്പെടുന്ന ഫൂട്ബോള്‍ കളിക്കാരനുമായിരുന്നു.

ബല്‍വീന്ദര്‍ സിംഗ് ഔളക് (42)
മാജ കിസാന്‍ കമ്മിറ്റി

കരിമ്പുകര്‍ഷകരുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ ആറ് വര്‍ഷമായി നിരന്തരമായ സമരത്തിലാണ് ബല്‍വീന്ദര്‍ സിംഗ് ഔളക്. മാജ കിസാന്‍ കമ്മിറ്റിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

ബല്‍ദേവ് സിംഗ് സിര്‍സ (72)
ലോക് ബലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി

അമൃത്സറിലെ പ്രാദേശിക ചാനലുകളില്‍ അറിയപ്പെടുന്ന മുഖമാണ് സിര്‍സയുടേത്. കര്‍ഷകരുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്‍പ്പെടെ നിരവധി വ്യവഹാരങ്ങളില്‍ അദ്ദേഹം എര്‍പ്പെട്ടിട്ടുണ്ട്.

ഹരിയാനയില്‍ സാമൂഹിക പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചുണ്ട് സിര്‍സ. ലോക് ബലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഭാഗമാണ് 72 കാരനായ അദ്ദേഹം.

സത്നാം സിംഗ് ബെഹ്റു (81)
ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍

രണ്ട് ദശാബ്ദക്കാലമായി കാര്‍ഷിക മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് ബെഹ്റു. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിന് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് സത്നാം സിംഗ് ബെഹ്റു ആയിരുന്നു.

2014ല്‍ സത്നാം സിംഗ് ബെഹ്റു പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മര്‍ അസോസിയേഷന്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. എന്നാല്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാതെ കര്‍ഷകരെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനാട് എതിര്‍പ്പിലാണ് ഇന്ത്യന്‍ ഫാര്‍മര്‍ അസോസിയേഷന്‍.

ബുത സിംഗ് ഷാദിപൂര്‍ (59)
ഭാരതീയ കിസാന്‍ മഞ്ച്

ശിരോമണി അകാലിദളിന്റെ മുന്‍ അംഗമാണ് ബുത സിംഗ്. അദ്ദേഹത്തിന്റെ അച്ഛനും ശിരോമണി അകാലിദള്‍ അംഗമായിരുന്നു. 2016ല്‍ അകാലിദള്‍ വിട്ടാണ് അദ്ദേഹം ഭാരതീയ കിസാന്‍ മഞ്ച് ആരംഭിക്കതുന്നത്. നിരവധി കര്‍ഷകരെയും കര്‍ഷക സംഘടനകളെയും ഏകോപിപ്പിച്ചാണ് ഭാരതീയ കിസാന്‍ മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ജുങ്ബീര്‍ സിംഗ് ടണ്ട (45)
ദോബ കിസാന്‍ സമിതി

കരിമ്പുകര്‍ഷകരുടെ പ്രശ്നങ്ങള്‍ മുന്നോട്ട് വെക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ജുങ്ബീര്‍ സിംഗ് ടണ്ട. നിലവിലെ കര്‍ഷക സമരത്തെ രാഷ്ട്രീയപരമായ പ്രശ്നമാക്കരുതെന്നും അത് കര്‍ഷകരുടെ പ്രശ്നമായി തന്നെ നിലനില്‍ക്കണമെന്നുമുള്ള നിലപാടാണ് ദോബ കിസാന്‍ സമിതിയുടേത്.

മുകേഷ് ചന്ദ്ര (65)
ദോബ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി

ദോബ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റാണ് മുകേഷ് ചന്ദ്ര. കരിമ്പു വില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 2016 ഒക്ടോബറില്‍ ദോബ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി പ്രതിഷേധം നടത്തിയിരുന്നു. ഇപ്പോള്‍ കര്‍ഷകരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റ കാര്‍ഷിക നിയമത്തിനെതിരെയും അദ്ദേഹം സജീവമായി രംഗത്തുണ്ട്.

സുഖ്പാല്‍ സിംഗ് ദഫാര്‍ (61)
ഗന്ന സംഘര്‍ഷ് കമ്മിറ്റി
ഗന്ന സംഘര്‍ഷ് കമ്മിറ്റിയുടെ പ്രസിഡന്റാണ് ദഫാര്‍. ദസുയയിലെ കരിമ്പു കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് ഗന സംഘര്‍ഷ് കമ്മിറ്റി.

ഹര്‍പാല്‍ സിംഗ് (60)
ആസാദ് കിസാന്‍ കമ്മിറ്റി ദോബ
കാര്‍ഷിക നിയമത്തിനെതിരെ സെപ്തംബറില്‍ ഹോഷിയാപൂരില്‍ റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കിയത് ഹര്‍പാല്‍ സിംഗിന്റെ ആസാദ് കിസാന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.

ബല്‍ദേവ് സിംഗ് മിയാപൂര്‍ (69)
ബി.കെ.യു മന്‍
കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ബി.കെ.യു മന്‍. ബി.കെ.യു മന്നിന്റെ പഞ്ചാബ് ഘടകത്തിന്റെ പ്രസിഡന്റാണ് ബല്‍ദേവ് സിംഗ്.
കൃപാല്‍ സിംഗ് നതുവാല(52)
കിസാന്‍ ബച്ചാവോ മോര്‍ച്ച
കിസാന്‍ ബച്ചാവോ മോര്‍ച്ചയുടെ പ്രസിഡന്റാണ്് കൃപാല്‍ സിംഗ് നതുവാല. കാര്‍ഷിക നിയമത്തിനെതിരായ സമരത്തിന്റെ തുടക്ക ഘട്ടം മുതല്‍ അദ്ദേഹം മുന്‍ നിരയിലുണ്ട്.

പര്‍മീന്ദര്‍ സിംഗ് പാല്‍ മജ്റ (65)
ബി.കെ.യു(ലകോവാല്‍)
ശിരോമണി അകാലിദളിനോട് അടുത്ത് നില്‍ക്കുന്ന സംഘടനയായ ബി.കെ.യു ലകോവാലിന്റെ പ്രസിഡന്റാണ് പര്‍മീന്ദര്‍ സിംഗ് പാല്‍ മജ്റ. കേന്ദ്ര കാര്‍ഷിക വകുപ്പ് സെക്രട്ടറിയുമായി ഒക്ടോബറില്‍ കാര്‍ഷിക നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പര്‍മീന്ദര്‍ സിംഗും പോയിരുന്നു. അന്ന് കര്‍ഷകരെ പഠിപ്പിക്കാന്‍ വരുന്ന തരത്തിലുള്ള കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

പ്രേം സിംഗ് ബങ്കു
കുല്‍ ഹിന്ദ് കിസാന്‍ ഫെഡറേഷന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുത്ത് നില്‍ക്കുന്ന സംഘടനയാണ് കുല്‍ ഹിന്ദ് കിസാന്‍ ഫെഡറേഷന്‍. 2014ലാണ് സംഘടന രൂപീകരിക്കുന്നത്. 1992 മുതല്‍ തന്നെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് പ്രേം സിംഗ് ബങ്കു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എസ്.എഫ്. ഐ നേതാവുമായിരുന്നു അദ്ദേഹം.

കിരണ്‍ജീത്ത് സേകോന്‍
കുല്‍ ഹിന്ദ് കിസാന്‍ ഫെഡറേഷന്‍ (സംഗ്രുര്‍)

ഇടതുപക്ഷത്തിന്റെ കര്‍ഷക സംഘടനയാണ് കുല്‍ ഹിന്ദ് കിസാന്‍ ഫെഡറേഷന്‍. അഭിഭാഷകന്‍ കൂടിയാണ് സെകോന്‍.

ഗുര്‍ണം സിംഗ് ചന്നൂനി (60 )
ബി.കെ.യു ചദൂനി

ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക സംഘടനയാണ് ബി.കെ.യു ചദൂനി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി അദ്ദേഹം മത്സരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആം ആദ്മിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥിയുമായിരുന്നു.

ശിവ് കുമാര്‍ കക്ക
രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘ്
1980 മുതല്‍ക്കു തന്നെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ആദ്യഘട്ടങ്ങളില്‍ ആര്‍.എസ്.എസുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. അമ്പതോളം തവണ ജയിലില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

പോരാട്ടങ്ങള്‍ ആദ്യമായി കാണുന്നവരല്ല ദല്‍ഹി-ഹരിയാന ബോര്‍ഡറില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍. അനുഭവങ്ങളിലൂടെ മൂര്‍ച്ചയാക്കിയ വീര്യമുണ്ട് ഓരോ കര്‍ഷകന്റെ പ്രതിഷേധത്തിനും. നിലം ഉഴുതുമറിച്ച് മണ്ണില്‍ വിത്തിട്ട് വിളയാക്കി മാറ്റുന്ന പോരാട്ട വീര്യമുള്ളവരാണ് കേന്ദ്രത്തിനോട് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്.

ശ്രിന്‍ഷ രാമകൃഷ്ണന്‍