| Wednesday, 25th May 2022, 3:21 pm

പി.സി. ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി, പ്രതിഷേധവുമായി പി.ഡി.പി; നാടകീയ രംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹിന്ദു മാഹാ സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി.

ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തി. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് ജോര്‍ജിന് പിന്തുണയുമായി തെരുവിലിറങ്ങിയത്.

പാലാരിവട്ടം സ്റ്റേഷന് മുന്നില്‍ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എത്തിയ പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം പി.സി.ജോര്‍ജ് അറസ്റ്റിന് തയ്യാറെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചു. പി.സി. ജോര്‍ജ് ഉടന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വെണ്ണല വിദ്വേഷ പ്രസംഗക്കേസിലാണ് പി.സി. ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കിയത്.

ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റേതാണ് നടപടി.

ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

വെണ്ണലയിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരകാനും പി.സി. ജോര്‍ജിന് നിര്‍ദേശമുണ്ടായിരുന്നു.

കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോര്‍ജ് ഒളിവില്‍പ്പോയി. ഇതിനിടെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി.

ഈ ക്ഷേത്ര അധികൃതര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി.സി. ജോര്‍ജ് വിവാദ പരാര്‍മശങ്ങള്‍ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

Content Highlights: leader P.C. canceled bail in hate speech case BJP backs George

We use cookies to give you the best possible experience. Learn more