| Wednesday, 27th March 2024, 5:59 pm

കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; വ്യാജ പ്രചരണം ഷാഫി പറമ്പിലിന്റെ അറിവോടെയെന്ന് എൽ.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടകരയിൽ യു.ഡി.എഫിനെതിരെ പരാതിയുമായി എൽ.ഡി.എഫ്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ അപകീത്തിപ്പെടുത്തി പ്രചരണം നടത്തുന്നുവെന്നാണ് പരാതി.

ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും എൽ.ഡി.എഫ് ജില്ലാ നേതൃത്വം പരാതി നൽകി.

കെ.കെ. ശൈലജയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

ട്രോൾ റിപ്പബ്ലിക്ക് അടക്കമുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പേരുകൾ പരാതിയിൽ ഉന്നയിച്ചരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാജ ആരോപണം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

കെ.കെ. ശൈലജക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിക്കുന്നത് നികൃഷ്ട്മാണെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ.കെ. ശൈലജക്കെതിരെ വ്യക്തിപരമായ അധിക്ഷേപവും വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘പാലത്തായിയിലെ കുഞ്ഞിനെ ആക്രമിച്ച സംഘിയെ സംരക്ഷിച്ചത് ശൈലജയും സംഘി ജയരാജനുമാണ്,’ എന്നതടക്കമുള്ളതായിരുന്നു വ്യാജ വാർത്തകൾ.

വ്യാജ പ്രചരണങ്ങൾക്കെതിരെ ഇടതു സ്ഥാനാർത്ഥി രംഗത്തെത്തുകയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: LDF has filed a complaint against UDF in Vadakara

We use cookies to give you the best possible experience. Learn more