| Friday, 19th March 2021, 10:11 pm

75 മുതല്‍ 83 സീറ്റുകളുമായി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍; ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വ്വെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മാതൃഭൂമി സീ വോട്ടര്‍ സര്‍വ്വെ ഫലങ്ങള്‍. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍ കാണിക്കുന്നത്.

എല്‍.ഡി.എഫ് 40.9 ശതമാനം വോട്ടും, യു.ഡി.എഫ് 37.9 ശതമാനം വോട്ടും നേടുമെന്നും എന്‍.ഡി.എയ്ക്ക് 16.6 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വെ ഫലങ്ങള്‍ പറയുന്നു.

ശരാശരി 75 മുതല്‍ 83 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നും യു.ഡി.എഫിന് 56 മുതല്‍ 64 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ എന്‍.ഡി.എയ്ക്ക് കാര്യമായ സീറ്റ് നേടാന്‍ കഴിയില്ലെന്നാണ് അഭിപ്രായ സര്‍വ്വേ ഫലങ്ങളില്‍ പറയുന്നത്. എന്‍.ഡി.എയ്ക്ക് പൂജ്യം മുതല്‍ 2 സീറ്റുകള്‍ മാത്രമേ ലഭിക്കയുള്ളുവെന്നും സര്‍വ്വേയില്‍ പറയുന്നു.

ആകെ സീറ്റുകളുടെ എണ്ണമെടുക്കുമ്പോള്‍ എല്‍.ഡി.എഫിന് 79 സീറ്റ് വരെ ലഭിക്കുമെന്നും യു.ഡി.എഫിന് 60 സീറ്റുകള്‍ ലഭിച്ച് വീണ്ടും പ്രതിപക്ഷ സ്ഥാനം വഹിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് മാത്രമേ ആകെ നേടാന്‍ കഴിയുള്ളുവെന്നും സീ വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

അതേസമയം കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രകടനം മോശമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 42.6ശതമാനം പേരാണ് പ്രതിപക്ഷത്തിന്റെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ചതാണെന്ന് 34.4 ശതമാനമാണെന്നും ശരാശരിയാണെന്ന് 20.1 ശതമാനവും അഭിപ്രായപ്പെട്ടു.

2.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തിയതായി സര്‍വേ ഫലം പറയുന്നു. നേരത്തെ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന മാതൃഭൂമി അഭിപ്രായ സര്‍വ്വേ ഫലത്തിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് പി.ആര്‍ ശിവശങ്കരന്‍ ഇറങ്ങിപ്പോയിയിരുന്നു. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.

25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: LDF Again In Power Says Mathrubhumi Survey

We use cookies to give you the best possible experience. Learn more