| Tuesday, 10th September 2024, 3:49 pm

അഭിഭാഷകന്റെ മക്കളുടെ ജാമ്യത്തെ എതിര്‍ത്ത അഭിഭാഷക കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ അഭിഭാഷകന്റെ മക്കളുടെ ജാമ്യത്തെ ചോദ്യം ചെയ്ത അഭിഭാഷക കൊല്ലപ്പെട്ട സംഭവത്തില്‍ അഭിഭാഷകനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. സംഭവത്തില്‍ അഡ്വക്കേറ്റ് മുസ്തഫ കാമില്‍, അയാളുടെ മക്കളായ ഹൈദര്‍ മുസ്തഫ, സല്‍മാന്‍ മുസ്തഫ, അസദ് മുസ്തഫ എന്നിവരടക്കം രണ്ട് അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റവാളികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അപര്‍ണ രജത് കൗശിക് പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103,140(ഒന്ന്),62(ഒന്ന്) എന്നിവ പ്രകാരം കൊലപാതകം, കൊലപാതകം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മുമ്പ് നടന്ന കേസുകളില്‍ അഭിഭാഷകന്റെ മക്കള്‍ക്ക് ജാമ്യം നല്‍കിയതില്‍ അഭിഭാഷക ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് അഭിഭാഷകയെ കുറ്റാരോപിതനായ അഭിഭാഷകനും കൂട്ടാളികളും തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ ഒരു ദിവസത്തിന് ശേഷം അഭിഭാഷകയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് അഭിഭാഷക മോഹിനി തോമറിനെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രേഖ്പൂര്‍ മൈനര്‍ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ശിവശങ്കര്‍ എന്ന യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതിയായ അഭിഭാഷകന്റെ മക്കളുടെ ജാമ്യാപേക്ഷയെ മോഹിനി തോമര്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് മോഹിനിക്ക് ഭീഷണിയുണ്ടെന്ന് ഭര്‍ത്താവ് തോമര്‍ പറഞ്ഞിരുന്നു.

അതേസമയം മോഹിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനും ഭീഷണിപ്പെടുത്തിയിരുന്നെന്നും തോമര്‍ പറഞ്ഞു. പ്രസ്തുത കേസിലെ പ്രതികള്‍ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അഭിഭാഷക മോഹിനി തോമറിന്റെ കൊലപാതകം ജില്ലയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേസില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Content Highlight: lawyer killed for opposing bail of lawyers sons; the accused were arrested

We use cookies to give you the best possible experience. Learn more