| Tuesday, 23rd February 2021, 11:44 am

രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തെയും മറികടന്ന് കൊവിഡ് മരണനിരക്ക്; അമേരിക്ക വിറയ്ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തെ മറികടന്ന് കൊവിഡ് മരണനിരക്ക്. ഫെബ്രുവരി 21 വരെ അമേരിക്കല്‍ 5,00,000 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ എണ്ണം നാലു ലക്ഷത്തി അയ്യായിരം ആയിരുന്നു. കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ 58000 പേരും മരണപ്പെട്ടിരുന്നു. ഈയൊരു എണ്ണത്തെ മറികടന്നിരിക്കുകയാണ് കൊവിഡ് മരണനിരക്ക്.

നിലവില്‍ അമേരിക്കയിലെ കൊവിഡ് മരണനിരക്ക് അഞ്ചുലക്ഷവും കടന്നിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ മരിച്ചവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കുകയും മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാക പകുതി താഴ്ത്തി കെട്ടുകയും ചെയ്തു.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കൊവിഡ് മരണനിരക്ക് അഞ്ചു ലക്ഷത്തിലെത്തുമെന്ന് നേരത്തേ തന്നെ പ്രവചിച്ചിരുന്നു. അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,206,650 ആയി ഉയര്‍ന്നു.

ഇന്ത്യയിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മുംബൈ നഗരത്തില്‍ അടുത്ത 12 ദിവസം നിര്‍ണ്ണായകമായിരിക്കുമെന്ന് ബി.എം.സി കമ്മീഷണര്‍ ഇക്ബാല്‍ ചഹര്‍ അറിയിച്ചിരുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത 12 ദിവസം നിര്‍ണ്ണായകമാണ്. യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വിവാഹ ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’, ചഹര്‍ പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യവും സ്ഥിതി വഷളാക്കിയേക്കാമെന്നും ചഹര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Latest news Covid death in America

We use cookies to give you the best possible experience. Learn more