Advertisement
national news
ഹിന്ദിക്കും ഉറുദുവിനും ഭരണഘടനാപരമായി തുല്യമായ പരിഗണന; ഹിന്ദി ഹിന്ദുവിന്റേതോ ഉറുദു മുസ്‌ലിമിന്റേതോ അല്ല; സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 08:35 am
Wednesday, 16th April 2025, 2:05 pm
ഭാഷ മതമല്ലെന്നും ഭാഷ മതത്തെ പോലും പ്രതിനിധീകരിക്കുന്നില്ലെന്നും ഭാഷ ഒരു സമൂഹത്തിന്റേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതൊരു സംസ്‌ക്കാരമാണ്. സമൂഹത്തിന്റെയും ജനങ്ങളുടെയും മുന്നേറ്റത്തെ അളക്കുന്നതിനുള്ള അളവുകോല്‍ കൂടിയാണ് ഭാഷയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ന്യൂദല്‍ഹി: ഭാഷയ്ക്ക് മതമില്ലെന്ന് സുപ്രീം കോടതി. ഹിന്ദിക്കും ഉറുദുവിനും ഭരണഘടനാപരമായി തുല്യമായ പരിഗണനയാണെന്നും ഹിന്ദി ഹിന്ദുവിന്റേതെന്നും ഉറുദു മുസ്‌ലിമിന്റേതെന്നൊന്നുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മഹാരാഷ്ട്ര മുനിസിപ്പാലിറ്റിയിലെ ഉറുദു സൈന്‍ബോര്‍ഡിനെതിരായ ഹരജി പരിക്കണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.  ഭാഷ വൈവിധ്യത്തെ ബഹുമാനിക്കണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി മുനിസിപ്പാലിറ്റി സമര്‍പ്പിച്ച ഹരജി തള്ളുകയായിരുന്നു.

ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ പാടൂരില്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പുതിയ കെട്ടിടത്തിന്റെ സൈന്‍ബോര്‍ഡില്‍ ഉറുദു ഉപയോഗിക്കാന്‍ അനുവദിച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തായിരുന്നു കൗണ്‍സിലര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

അധിക ഭാഷ പ്രദര്‍ശിപ്പിക്കുന്നത് മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ നിയമത്തിന്റെ ലംഘനമല്ലെന്നും ഉറുദു ഉപയോഗിക്കുന്നത് 2022ലെ നിയമപ്രകാരം ഒരു വിലക്കും നിലനില്‍ക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആശയവിനിമയം സാധ്യമാക്കുകയെന്നതാണ് ഉറുദു ഭാഷ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യമെന്നും ഭാഷയിലെ വൈവിധ്യങ്ങളെ മാനിക്കണമെന്നും കോടതി വ്യക്തമാക്കി.

ഭാഷ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള കാരണമാകരുതെന്നും വിധിയില്‍ കോടതി കൂട്ടിച്ചേര്‍ത്തു. ഉറുദു ഇന്ത്യക്ക് അന്യമല്ലെന്നും അത് ഇന്ത്യയില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ഉറുദു ഇന്ത്യയ്ക്ക് അന്യമാണെന്ന തെറ്റിദ്ധാരണ ഉണ്ടെന്നും അതാണ് മുന്‍വിധികളുണ്ടാക്കുന്നതെന്നും പറഞ്ഞ കോടതി മറാത്തി, ഹിന്ദി, എന്നിവ പോലെ തന്നെ ഇന്തോ- ആര്യന്‍ ഭാഷയാണ് ഉറുദുവെന്നും കൂട്ടിച്ചേര്‍ത്തു.

ഭാഷ മതമല്ലെന്നും ഭാഷ മതത്തെ പോലും പ്രതിനിധീകരിക്കുന്നില്ലെന്നും ഭാഷ ഒരു സമൂഹത്തിന്റേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതൊരു സംസ്‌ക്കാരമാണ്. സമൂഹത്തിന്റെയും ജനങ്ങളുടെയും മുന്നേറ്റത്തെ അളക്കുന്നതിനുള്ള അളവുകോല്‍ കൂടിയാണ് ഭാഷയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Content Highlight: Language has no religion, Hindi does not belong to Hindus or Urdu to Muslims, everything is for communication: Supreme Court