| Thursday, 8th August 2019, 10:39 am

ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍; വീടുകളിലേയ്ക്ക് വെള്ളം കയറുന്നു, മൂന്നാറില്‍ വെള്ളപ്പൊക്കമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കനഗറില്‍ വീടുകളിലേയ്ക്ക് വെള്ളം കയറുകയാണ്.

ഇടുക്കി-എറണാകുളം റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. മൂന്നാറില്‍ വെള്ളപ്പൊക്കമാണെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. വീടുകളില്‍ വെള്ളം കയറി. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു.

അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മിക്കയിടത്തും വൈദുതി ബന്ധം തകരാറിലായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. മഴക്കെടുതി വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

മഴക്കെടുതിയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട്ടിലെ പനമരത്ത് വെള്ളം കയറിയ വീടില്‍ നിന്നും ഒഴിയുന്നതിനിടെ മുത്തു എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു.

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചു. കണ്ണൂര്‍ കൊട്ടിയൂരില്‍ ചുഴലിക്കാറ്റും ഉരുല്‍ പൊട്ടലും ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ ടൗണില്‍ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. വയനാട് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more