| Friday, 12th January 2024, 8:19 am

ഒറ്റ ഗോളില്‍ പിറന്നത് ചരിത്രനേട്ടം; മിന്നലായി ബാഴ്സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ കോപ്പ സെമിഫൈനലില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കറ്റാലന്‍മാര്‍ പരാജയപ്പെടുത്തിയത്.

ബാഴ്സലോണക്കായി സ്പാനിഷ് യുവതാരം ലാമിനെ യമാല്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും സ്പാനിഷ് യുവതാരത്തെ തേടിയെത്തി. സൂപ്പര്‍ കോപ്പയുടെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാമെന്ന നേട്ടമാണ് ലാമിനെ യമാല്‍ സ്വന്തമാക്കിയത്.

അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ബാഴ്സലോണ കളത്തില്‍ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 5-3-2 എന്ന ശൈലിയും ആയിരുന്നു ഒസാസുന പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയിലൂടെ ബാഴ്സലോണയാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍ തിരിച്ചടിക്കാന്‍ ഒസാസുന മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും കറ്റാലന്‍ ഡിഫന്‍സ് മറികടക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലാമിനെ യമാല്‍ ബാഴ്സലോണയുടെ ലീഡ് രണ്ടാക്കി മാറ്റി. ഒടുവില്‍ ഫൈനല്‍ വിസില്‍ തുടങ്ങിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ 20 ഷോട്ടുകളാണ് സാവിയും കൂട്ടരും എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. മത്സരത്തില്‍ 62% പന്ത് കൈവശം വെച്ച ബാഴ്‌സലോണയാണ് മത്സരത്തില്‍ ഭൂരിഭാഗവും മുന്നില്‍ നിന്നത്.

സൂപ്പര്‍ കൊപ്പ ഫൈനലില്‍ ജനുവരി 15ന് ചിരവൈരികളായ റയല്‍ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികള്‍. അല്‍ അവാല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Lamine Yamal create a new record.

We use cookies to give you the best possible experience. Learn more