Entertainment
പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ വണ്ടർഫുൾ ആയിരുന്നു ആ നടി; എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു: ലാലു അലക്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 04:17 pm
Sunday, 27th April 2025, 9:47 pm

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ലാലു അലക്സ്.1978ൽ പ്രേം നസീറിനെ നായകനാക്കി എൻ. ശങ്കരൻ നായർ സംവിധാനം ചെയ്‌ത ‘ഈ ഗാനം മറക്കുമോ’ എന്ന സിനിമയിൽ വിക്രമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ലാലു അലക്സ് സിനിമയിലേക്ക് അരങ്ങേറിയത്. നാലര പതിറ്റാണ്ടിനിടെ മുന്നൂറിലധികം സിനിമകളിൽ വില്ലനായും കൊമേഡിയനായും നായകനായും ഉപനായകനായും അദ്ദേഹം അഭിനയിച്ചു.

നടി സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് ലാലു അലക്സ്. സുകുമാരി അടുത്തുള്ളപ്പോൾ ഒരു തലവേദനയോ കാലുവേദനയോ മറ്റോ വന്നാൽ അതിനുള്ള മരുന്ന് സുകുമാരിയുടെ കയ്യിൽ ഉണ്ടാകുമായിരുന്നെന്ന് ലാലു അലക്സ് പറയുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ വണ്ടർഫുൾ ആയിരുന്നു സുകുമാറിയെന്നും തനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപാട് മികച്ച നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചിയൊക്കെ വലിയ പിന്തുണയും സ്നേഹവും നൽകിയിട്ടുണ്ട്. ചേച്ചി അടുത്തുള്ളപ്പോൾ നമുക്ക് ഒരു തലവേദന വന്നുവെന്ന് വിചാരിക്കുക. ഉടനെ ചേച്ചിയുടെ കൈയിൽ മരുന്നുണ്ടാകും.

അല്ലെങ്കിൽ കാലിന് വേദനയുണ്ടോ, അതിനും മരുന്നുണ്ടാകും. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ വണ്ടർഫുൾ ആയിരുന്നു ചേച്ചി. എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു. അതുപോലെ തന്നെയാണ് മീനാമ്മ ചേച്ചിയും,’ ലാലു അലക്സ് പറഞ്ഞു.

കെ.പി ഉമ്മറിനെ കുറിച്ചും ലാലു അലക്സ് സംസാരിച്ചു. ഉമ്മൂക്ക എന്നാണ് താൻ കെ.പി ഉമ്മറിനെ വിളിച്ചിരുന്നതെന്ന് ലാലു അലക്സ് പറയുന്നു. അദ്ദേഹത്തോട് വളരെ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നതെന്നും തന്റെ ഗുരുസ്ഥാനീയനാണെന്നും ലാലു അലക്സ് പറഞ്ഞു. സിനിമയിൽ വില്ലനായിരുന്ന കെ.പി ഉമ്മർ തികഞ്ഞ സഹൃദയനായിരുന്നുവെന്നും ശരിയായ രീതിയിൽ ആസ്വദിച്ച് ജീവിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉമ്മൂക്ക എന്ന് ഞാൻ വിളിച്ചിരുന്ന കെ. പി ഉമ്മർ. അദ്ദേഹം എന്റെ ഗുരുസ്ഥാനീയനാണ്. അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തോട്. വീട്ടിൽ പോവുമ്പോൾ നല്ല ബിരിയാണി വെച്ചു തരും. ഇപ്പോഴും ഉമ്മൂക്കയുടെ മകനും മകന്റെ മകനുമായി ഫോൺ ബന്ധമുണ്ട്. സിനിമയിൽ വില്ലനായിരുന്ന ഉമ്മൂക്ക തികഞ്ഞ സഹൃദയനായിരുന്നു. അദ്ദേഹം ശരിയായ രീതിയിൽ ആസ്വദിച്ച് ജീവിച്ച ആളാണ്,’ ലാലു അലക്സ് പറയുന്നു.

Content Highlight: Lalu Alex Talks About Sukumari