| Thursday, 26th September 2024, 8:00 am

ഷൂട്ടിന്റെ ഒരാഴ്ച്ച മുമ്പ് വിക്രമാദിത്യൻ നീട്ടി വെക്കുമോയെന്ന് ദുൽഖർ, കാര്യം കേട്ടപ്പോൾ ഞാനൊരു മറുപടി നൽകി: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു വിക്രമാദിത്യൻ. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം രണ്ട് കൂട്ടുകാരുടെ കഥയായിരുന്നു പറഞ്ഞത്.

ഇക്ബാൽ കുറ്റിപ്പുറമായിരുന്നു വിക്രമാദിത്യന്റെ കഥ എഴുതിയത്. രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചുകൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. 2014ൽ ഇറങ്ങിയ ചിത്രത്തിന് പിന്നീടൊരു രണ്ടാം ഭാഗം സംഭവിച്ചില്ലായിരുന്നു.

വിക്രമാദിത്യന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലാൽജോസ്. സിനിമയുടെ ഷൂട്ട്‌ തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് ദുൽഖർ തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തിലെ ഒരു സീൻ എങ്ങനെ ചെയ്യണമെന്ന് ദുൽഖറിന് കൺഫ്യൂഷൻ ഉണ്ടെന്ന് പറഞ്ഞെന്നും ലാൽജോസ് പറയുന്നു. ആ സീൻ ചർച്ച ചെയ്ത് ഓക്കെയാക്കാമെന്ന് താൻ പറഞ്ഞെന്നും അങ്ങനെയാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നതെന്നും ലാൽജോസ് പറഞ്ഞു.

‘വിക്രമാദിത്യന്റെ കാസ്റ്റിങ് ഒക്കെ തീരുമാനിച്ചു,സ്ക്രിപ്റ്റ് വർക്കും പൂർത്തിയായി. ദുൽഖർ അഭിനയിക്കാൻ സമ്മതിച്ചു. പക്ഷെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ദുൽഖർ എന്നെ വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ നമുക്ക് ഷൂട്ടിങ് കുറച്ച് ദിവസം മാറ്റിവെക്കാൻ പറ്റുമോയെന്ന്.

എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ, അതിലൊരു സീക്വൻസ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കൊരു ഐഡിയ കിട്ടുന്നില്ലായെന്ന് ദുൽഖർ പറഞ്ഞു. അതിലൊരു കൺഫ്യൂഷനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുൽഖറിന് സ്ക്രിപ്റ്റ് നേരെത്തെ വായിക്കാൻ നൽകിയതാണ്.

ഞാൻ പറഞ്ഞു, ആ സീൻ എടുക്കുമ്പോൾ ഞാൻ കൂടെ ഉണ്ടാവുമല്ലോ, അത് ഞാൻ അല്ലേ എടുക്കുന്നത്. നമുക്കത് ചർച്ച ചെയ്ത് ഓക്കെയാവുമ്പോൾ ചെയ്താൽ മതി. ഇത്രയും ദിവസങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞു.

അങ്ങനെ ഒരുകണക്കിന് ആ കാര്യം സമ്മതിപ്പിച്ചാണ് ഷൂട്ടിങ് തുടങ്ങുന്നത്. ഫോർട്ട്‌ കൊച്ചിയിൽ ആയിരുന്നു വിക്രമാദിത്യന്റെ ഷൂട്ടിങ് നടന്നത്. അവിടുത്തെ കൊങ്കിണി അമ്പലത്തിന്റെ ഭാഗത്തൊക്കെയാണ് ആ ഭാഗങ്ങൾ എടുത്തത്. അതൊക്കെ നല്ല ഓർമകളാണ്,’ലാൽജോസ് പറയുന്നു.

Content Highlight: Laljose Talk About Dulqure Salman And Vikramadhithyan Movie

We use cookies to give you the best possible experience. Learn more