|

കൈപിടിച്ച് സാവഡി; കര്‍ണാടകയില്‍ ബി.ജെ.പി വിട്ട മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ബി.ജെ.പി വിട്ട മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച അതാനി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുമായി ഇടഞ്ഞ സാവഡി വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അറിയിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ലക്ഷ്മണ്‍ സാവഡിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഡി.കെ ശിവകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. സാവഡിയെ സ്വന്തം മണ്ഡലമായ അതാനിയില്‍ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായ യെദിയൂരപ്പയുടെ വിശ്വസ്തനായ ലക്ഷ്മണ്‍ സാവഡി പാര്‍ട്ടി വിട്ടത് ബി.ജെ.പി നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് കേന്ദ്ര നേതൃത്വത്തിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

2004മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അതാനിയില്‍ മത്സരിച്ച് ജയിച്ച സാവഡി കര്‍ണാടകയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കുമത്തള്ളിയോട് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലായിരുന്ന കുമത്തള്ളി ഇത്തവണ ബി.ജെ.പിയിലേക്ക് കൂറ് മാറിയത് സാവഡിയുടെ ബി.ജെ.പിയിലെ സ്വാധീനം കുറയാന്‍ കാരണമായി.

ഇത്തവണ കൂറുമാറി പാര്‍ട്ടിയിലേക്കെത്തിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചതോടെ സാവഡി പാര്‍ട്ടിയുമായി ഇടയുകയായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 12ന് പാര്‍ട്ടി അംഗത്വം രാജിവെച്ച അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനച്ചത്.

Content Highlight: lakshman savadi joins congress