| Monday, 11th April 2022, 5:24 pm

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ എനിക്ക്‌ 48 മണിക്കൂര്‍ മതി; സൈബര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മുകാരല്ല കോണ്‍ഗ്രസുകാരാണ്: കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തനിക്ക് 48 മണിക്കൂര്‍ മതിയെന്ന് കെ.വി. തോമസ്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.

ഏത് നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തു
രുമെന്നും പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കെ.വി. തോമസ് വ്യക്തമാക്കി.

‘അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണ്, എനിക്ക് അല്ല അജണ്ട. നടപടി ആവശ്യപ്പെട്ട് കത്ത് കൊടുത്തവര്‍ക്കാണ് അജണ്ട. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തുപോലും എന്നെ അധിക്ഷേപിച്ചു, ഇത് ശരിയല്ലാത്ത നടപടിയാണ്. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളു.

സെമിനാറിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ.എമ്മാണ്. ഞാന്‍ അച്ചടക്കം ലംഘിച്ചിട്ടില്ല, സെമിനാറിന് പോകരുത് എന്ന സമീപനത്തോട് എതിര്‍പ്പുള്ളതുകൊണ്ടാണ് പോയത്. അച്ചടക്ക സമിതി പരാതി പരിശോധിക്കട്ടെ, ആരാണ് ശരിയെന്നും തെറ്റെന്നും. സൈബര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മുകാരല്ല കോണ്‍ഗ്രസുകാരാണ്.

ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് സുധാകരനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിന് എന്ത് ചെയ്യാന്‍ പറ്റും, ആളുകള്‍ അല്ലെ, നമ്മള്‍ അല്ലല്ലോ എന്ന മറുപടിയാണ് സുധാകരന്‍ നല്‍കിയത്. എന്നെ മാത്രമല്ല, ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. മകള്‍ മത്സരിക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. മക്കള്‍ക്ക് മത്സരിക്കാനൊന്നും താല്‍പര്യമില്ല. ചില മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. മാധ്യമങ്ങള്‍ പക്വത കാണിക്കണം,’ കെ.വി. തോമസ് പറഞ്ഞു.

അതേസമയം, കെ.വി. തോമസിനെക്കുറിച്ച് ആരെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ മോശമായി എഴുതിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഗുണം കൊണ്ടാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്.

നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ തലേ ദിവസവും പറഞ്ഞിട്ടുണ്ട്. കെ.വി. തോമസിന് പരാതിയുണ്ടെങ്കില്‍ സി.പി.ഐ.എമ്മിനൊപ്പം പോവുകയല്ല പരിഹാരം. കെ.വി. തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണ്.

കെ.വി. തോമസിനെ അനുകൂലിക്കുന്നവരില്‍ ഒരാളുടെ പേരെങ്കിലും അദ്ദേഹത്തിന്റെ നാടായ എറണാകുളത്തോ മണ്ഡലത്തിലോ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? ദല്‍ഹിയിലെത്തിയാല്‍ അദ്ദേഹം സി.പി.ഐ.എമ്മിന്റെ ഓഫീസില്‍ പോയി യെച്ചൂരിയെ കാണും. പലവട്ടം താക്കീത് നല്‍കിയിട്ടുണ്ട്. വ്യക്തി ബന്ധം സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, പാര്‍ട്ടി ഓഫീസില്‍ പോകാന്‍ തോമസ് മാഷെപ്പോലൊരാള്‍ക്ക് പറ്റില്ലെന്ന് കെ.വി. തോമസിനോട് പറഞ്ഞിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: KV Thomas speaks against congress

We use cookies to give you the best possible experience. Learn more