| Saturday, 5th March 2022, 4:53 pm

പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം എഴുതപ്പെടില്ല; വിമര്‍ശനവുമായി മകന്‍; ഭീഷ്മ പര്‍വ്വത്തിന് ആശംസകള്‍ നേര്‍ന്ന് കെ.വി. തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയുമായും കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസിന്റെ മകന്‍ ബിജു. ഭീഷ്മ പര്‍വ്വത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച രാഷ്ട്രീയക്കാരനായ ടി.വി ജെയിംസിനെതിരെയാണ് ബിജു വിമര്‍ശനമുന്നയിച്ചത്.

കഥാപാത്രത്തിന് കെ.വി. തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ലെന്നും കാരണം ചാര കേസില്‍ തുടങ്ങി ഹവാല കേസ് വരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ളത് ഇതിലും വലുതാണെന്ന് ബിജു കുറിച്ചു.

സിനിമയില്‍ കാണിച്ച പോലെ, കെ.വി തോമസ് ജീവിതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ലെന്നും സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എം.പി അല്ല കെ.വി തോമസെന്നും ബിജു ചൂണ്ടിക്കാട്ടി. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന് വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടെന്നും ബിജു പറഞ്ഞു.

സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ടെന്നും അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ലെന്നും ബിജു പറഞ്ഞു. റീല്‍സ് സിനിമാസ് ദുബായ് മാള്‍ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഇതിനു പിന്നാലെ ഭീഷ്മ പര്‍വ്വത്തെ അഭിനന്ദിച്ച് കെ.വി. തോമസും എത്തി. മകന്റേത് അവന്റേതായ അഭിപ്രായമാണെന്നും
മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, ദിലീഷ് പോത്തന്‍, നല്ലോരു നടനും ഡയറക്ടറുമാണെന്നും ഫേസ്ബുക്കില്‍ കുറിച്ച് കെ.വി. തോമസ് ഭീഷ്മ പര്‍വ്വത്തിന് ആശംസകളും നേര്‍ന്നു.

ബിജു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

ഭീഷ്മ പര്‍വ്വം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. ദിലീഷ് പോത്തന്‍പോത്തന്‍ അഭിനയിച്ച ടി.വി ജയിംസ്. എണ്‍പതുകളിലെ എം.പി, മൂന്ന് പ്രാവിശം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റില്‍ ഡയറി, പേന, കൈയില്‍ ബ്രീഫ്‌കേസ്. പിന്നെ ട്രേഡ്മാര്‍ക് ആയി കുമ്പളങ്ങിയില്‍ നിന്നു ദല്‍ഹിയില്‍ കൊണ്ട് കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.

അമല്‍ നീരദിന്, കഥാപാത്രത്തിന് കെ.വി. തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ളത്. ചാര കേസില്‍ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത് കൊണ്ടുള്ള സഹായങ്ങള്‍.

ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം ന്യൂ ജെന്‍കാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല.

സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എം.പി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുകള്‍ – കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന് വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു.

അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെ പോലെ ജീന്‍സും ടീഷര്‍ട്ടും ഇട്ട്, ബസ് സ്റ്റോപ്പും, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എം.പിയുടെ സാമര്‍ത്ഥ്യം. ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷര്‍ട്ടും തന്നെയാണ് വേഷം.

അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഇന്നും കെ.വി തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.

കെ.വി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാനും കുടുംബവും സിനിമാ സ്‌നേഹികളാണ്. പണ്ടൊക്കെ ഒരുമിച്ച് തിയേറ്ററില്‍ പോയി മിക്കവാറും എല്ലാ സിനിമയും കാണും. ഇന്ന് മക്കളോക്കെ വളര്‍ന്ന് പല സ്ഥലങ്ങളിലായി, ഇപ്പോള്‍ ടി.വിയിലൂടെ പറ്റാവുന്ന സിനിമകള്‍ കാണാറുണ്ട്. എന്റെ മകന്‍ ബിജു, ദുബായില്‍ ജോലി നോക്കുന്നു, അവന്‍ ഒട്ടുമിക്ക സിനിമയും തിയേറ്ററില്‍ പോയി ഇന്നും കാണാറുണ്ട്.

അവനെന്നും വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്നത് അവന്റെ ചിന്തകളാണ്. മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, ദിലീഷ് പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുമാണ്. അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു!


Content Highlight: kv thomas’s son criticise bheeshma parvam

We use cookies to give you the best possible experience. Learn more