| Monday, 10th May 2021, 1:39 pm

മരണത്തിന് ശേഷവും ആ അവസാന പിറന്നാളാശംസ എത്തി; സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കെ. വി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. വി തോമസ്. കൊവിഡ് ബാധിച്ച് മരിച്ച സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മെരുകാ രാജേശ്വര റാവുവിനെക്കുറിച്ചാണ് കെ. വി തോമസ് കുറിപ്പ് പങ്കുവെച്ചത്.

കഴിഞ്ഞ പത്തു വര്‍ഷമായി കെ. വി തോമസിന്റെ പിറന്നാളിന് അദ്ദേഹവും രാജേശ്വര റാവുവും നില്‍ക്കുന്ന ചിത്രവും പിറന്നാളാംശസയും ദേശീയ പത്രങ്ങളില്‍ അച്ചടിച്ചുവരുമായിരുന്നു. രാജേശ്വര റാവു ആയിരുന്നു ഇത് ഏര്‍പ്പാട് ചെയ്തിരുന്നത്.

എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആന്ധ്രാപ്രദേശിലെ കൊവിഡ് മുന്നണി പോരാളി കൂടിയായിരുന്ന രാജേശ്വര റാവു കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ അപ്പോഴും തനിക്കുള്ള പിറന്നാളാശംസ മറക്കാതെ പത്രങ്ങളില്‍ നേരത്തെ ഏര്‍പ്പാട് ചെയ്തിരുന്നുവെന്നാണ് കെ. വി തോമസ് പറയുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു കെ. വി തോമസ് സുഹൃത്തിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. തനിക്കുള്ള പിറന്നാളാശംസ ഇന്ന് പത്രത്തില്‍ അച്ചടിച്ച് വന്നുവെന്നും കണ്ണീരോടെയാണ് താന്‍ അത് വായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കൊവിഡ് ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഞാനുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു കൊണ്ടു പോകും,’ കെ വി തോമസ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദി ലാസ്റ്റ് വിഷ്.

ഇന്നെന്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളില്‍ എനിക്കുള്ള പിറന്നാള്‍ ആശംസകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു.

ഞാനും റാവുവുമായി നില്‍ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളില്‍ നിന്നു കോവിഡ് തട്ടിയെടുത്തു.

പക്ഷെ, ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കൊവിഡ് ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഞാനുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു കൊണ്ടു പോകും.

റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ ബാഷ്പാജ്ഞലി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KV Thomas about his friend Meruka Rajeswara Rao in His Birthday

We use cookies to give you the best possible experience. Learn more