| Friday, 23rd October 2020, 11:21 am

അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാം; സൈബര്‍ ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരെ കെ.യു.ഡബ്ല്യു.ജെ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്തു കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കെ.യു.ഡബ്ല്യു.ജെ.

അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വമോ അല്ലാതെയോ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുന്നതായി മനസ്സിലാക്കുന്നെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി പറഞ്ഞു.

അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി, ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാര്‍ത്തകള്‍ക്കു പൊലീസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

ഏതു സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളായിരിക്കെ പൊലീസ് അതിന് തടയിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായേ കാണാനാവൂ.

മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള അധികാരം പൊലീസിനെ ഏല്‍പ്പിച്ചാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ വളരെ വലുതുമാണ്. ആയതിനാല്‍ ഈ നിയമ ഭേദഗതിയുടെ പരിധിയില്‍നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടും അഭ്യര്‍ഥിക്കുന്നെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ് നിയമ ഭേദഗതി വരുത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത് 118 A വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവരസാങ്കേതിക വിദ്യാനിയമം 66 എ വകുപ്പ് സുപ്രീം കോടതി 2015ല്‍ റദ്ദാക്കിയിരുന്നു. ഇതിന് അനുബന്ധമായി നിലനിന്നിരുന്ന കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും റദ്ദാക്കിയിരുന്നു. ഈ വകുപ്പില്‍ ഭേദഗതിവരുത്താനാണ് സംസ്ഥാന മന്ത്രിസഭ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ പാസാക്കിയ ഓഡിനന്‍സിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഓഡിനന്‍സ് ജനാധിപത്യവിരുദ്ധവും, ഭരണഘടനയുടെ ലംഘനവുമാണെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ പ്രതികരിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും കേസെടുക്കാന്‍ പൊലീസിന് നേരിട്ട് അധികാരം നല്‍കുന്ന ഓഡിനന്‍സിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയത്.

ഇത് പൗരവകാശങ്ങളുടെ ലംഘനമാകാന്‍ പോകുന്നതും അധികാര ദുര്‍വിനിയോഗത്തിലേക്ക് നയിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഒരാള്‍ക്ക് മാനനഷ്ടമുണ്ടാക്കിയാല്‍ അത് സിവില്‍ ഒഫന്‍സും ക്രിമിനല്‍ ഒഫന്‍സുമാണ്. ഇത് ക്രിമിനല്‍ ഒഫാന്‍സ് ആക്കുന്നതില്‍ ചില ഇളവുകള്‍ ഉണ്ട്.

സത്യമാണ് പറയുന്നതെങ്കില്‍ അത് മാനനഷ്ടമുണ്ടാക്കിയാല്‍ പോലും ക്രിമിനല്‍ കേസാകുകയില്ല. പുതിയ നിയമം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കുന്നതാണ്.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ സത്യം പറയുന്നവനെ അകത്താക്കുന്ന നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് അധികാര ദുര്‍വിനിയോഗത്തിന് പൊലീസിന് അവസരമൊരുക്കുകയാണ് ചെയ്യുകയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

പൊലീസിന് അധികാരം കൊടുക്കുമ്പോള്‍ മജിസ്റ്റീരിയല്‍ പവര്‍ വെച്ച് പരിശോധിച്ചിട്ട് മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്ത്രീസമൂഹം എന്താണോ അവകാശപ്പെടുന്നത് അതിന് കടകവിരുദ്ധമായ നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാല്‍ അതിനകത്ത് പരദൂഷണം ഉണ്ടെങ്കില്‍ അവരെ അഞ്ച് വര്‍ഷം പിടിച്ച് തടവിലിടാന്‍ സാധിക്കുന്ന നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ സ്ത്രീത്വത്തെ അപമാനിച്ചാല്‍ ആ മാധ്യമത്തിനെതിരെ നടപടിയെടുക്കാന്‍ നിലവില്‍ പൊലീസിന് അധികാരമില്ല. അതിനൊക്കെയാണ് നിയമം വേണ്ടതെന്നും ഹരീഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kuwj Concerns Over kerala govt ordinance against cyber abuse

Latest Stories

We use cookies to give you the best possible experience. Learn more