ബി.ജെ.പിയുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കില്ലെന്ന് വ്യക്തമാക്കി ജെ.ഡി.യു; വേണ്ടി വന്നാല്‍ 'സംഘട്ടന'മെന്ന് താക്കീത്
National Politics
ബി.ജെ.പിയുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കില്ലെന്ന് വ്യക്തമാക്കി ജെ.ഡി.യു; വേണ്ടി വന്നാല്‍ 'സംഘട്ടന'മെന്ന് താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 11:18 am

പട്‌ന: വേണ്ടി വന്നാല്‍ എന്‍.ഡി.എയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് സൂചന നല്‍കി ജെ.ഡി.യു. ജാതി സെന്‍സസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറില്‍ നിന്നുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമായിരുന്നു മുതിര്‍ന്ന ജെ.ഡി.യു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹയുടെ പ്രതികരണം.

ജെ.ഡി.യു എന്‍.ഡി.എ സഖ്യകക്ഷിയായിരിക്കാം പക്ഷേ തങ്ങളുടെ ആവശ്യം നിറവേറ്റാനായില്ലെങ്കില്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

” പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടയാളാണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജാതി സെന്‍സസ് എന്ന ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ എന്‍.ഡി.എയുടെ ഭാഗമാണെന്നത് പ്രശ്‌നമല്ല, ആവശ്യം നിറവേറ്റുന്നില്ലെങ്കില്‍ സംഘട്ടനം ഉണ്ടാകും,” കുശ്വാഹ പറഞ്ഞു.

ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നിതീഷ് കുമാറും നേരത്തെ പറഞ്ഞിരുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബി.ജെ.പിയുമായുള്ള അഭിപ്രായഭിന്നത നിതീഷ് കുമാര്‍ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്ക് മുഖ്യമന്ത്രി ആകണമെന്നുണ്ടായിരുന്നില്ലെന്നും നിര്‍ബന്ധമൂലമാണ് സ്ഥാനം ഏറ്റെടുത്തതെന്നും നിതീഷ് പറഞ്ഞിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരായ നിലപാടായിരുന്നു നിതീഷും ജെ.ഡി.യുവും സ്വീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:   Kushwaha: JD(U) in NDA but there will be conflict if demand not met