സുപ്രീം കോടതിയുടെ വഴിവിട്ടപോക്കിനെതിരെ നിലപാടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്
Kerala News
സുപ്രീം കോടതിയുടെ വഴിവിട്ടപോക്കിനെതിരെ നിലപാടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 11:23 am

 

കോഴിക്കോട്: സുപ്രീം കോടതിയിലെ അനഭിമത പ്രവണതകള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ തന്റേടം കാണിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തിലാണ് കുര്യന്‍ ജോസഫിന്റെ പ്രതികരണം.

“ഞാന്‍ ആ വാര്‍ത്താസമ്മേളനത്തെ ഒരു ചരിത്ര നിയോഗമായാണ് കാണുന്നത്. അതിനുള്ള തന്റേടം കാണിച്ചതില്‍ അഭിമാനമുണ്ട്. സുപ്രീം കോടതി ജഡ്ജിയായിരുന്നിട്ട് ആ സ്ഥാപനത്തിന്റെ വഴിവിട്ട പോക്കിനെതിരെ നിലകൊള്ളാനും നിലപാടെടുക്കാനും കഴിഞ്ഞില്ലെങ്കില്‍ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഇതിനിടയാക്കാതെ ഒരസാധാരണ നടപടിക്ക് നിര്‍ബന്ധിതനാകുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

ആ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ നടത്തിപ്പിലും ജഡ്ജിമാരുടെ നിയമനത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടായി. ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ ആ വാര്‍ത്താസമ്മേളനം സഹായിച്ചിട്ടുണ്ടെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

Also read:ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം

കൊളീജിയം സംവിധാനം ഏറ്റവും നല്ലതാണെന്നോ അത് മാത്രമാണ് ഏക മാര്‍ഗമെന്നോ അഭിപ്രായമില്ല. തമ്മില്‍ ഭേദം അതാണെന്ന അഭിപ്രായമാണുള്ളത്. ദേശീയ നിയമന കമ്മീഷന്‍ റദ്ദാക്കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു താന്‍. കൊളീജിയം കൂടുതല്‍ നന്നാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആ വിധിന്യായത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് സുപ്രീം കോടതിയിലെ കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാട്ടി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.