| Sunday, 15th May 2022, 6:35 pm

കേരളത്തില്‍ സംഘപരവാറിന് നേരെയുള്ള ആക്രമണം കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്കുണ്ടായതു പോലെ; പിണറായി രക്ഷിക്കുമെന്ന ഹുങ്കാണ് തീവ്രവാദികള്‍ക്ക്: കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്കുണ്ടായ ആക്രമണമാണ് സംഘപരവാറിന് നേരെ കേരളത്തിലുള്ളതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം.

‘എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ അവ നിരോധിത സംഘടനകളല്ലെന്നും കോടതി കൂട്ടിച്ചേര്‍ക്കുന്നു.
നിരോധിത സംഘടനകളല്ലാത്തതിനാല്‍ കോടതിക്ക് അതിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഒട്ടും വൈകാതെ ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത് ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം.

തീവ്രവാദ സംഘടനകളെ നിരോധിക്കാന്‍ സാധ്യമല്ലെന്ന മന്ത്രി ഗോവിന്ദന്റെ നിലപാട് ശരിയല്ല . ഈ മൃദു സമീപനമാണ് കേരളത്തെ തീവ്രവാദികളുടെ സുരക്ഷിതകേന്ദ്രമാക്കിയത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ തീവ്രവാദ ക്കേസുകളില്‍ കേരളീയര്‍ പ്രതികള്‍ ആകുന്നത് ഇവിടെ അവര്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യവും സഹായവുമുള്ളതു കൊണ്ടാണ്,’ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തില്‍ അതിക്രൂരമായ കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും സൈ്വര്യതയും സമാധാനവും തകര്‍ക്കുന്ന ദേശദ്രോഹികളെ നിരോധിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം അവര്‍ക്ക് പലപ്പോഴും കുടപിടിച്ചു കൊടുക്കുന്ന കാഴ്ചയാണ് പൊതുസമൂഹത്തിന് മുമ്പിലുള്ളത്. സംസ്ഥാനത്ത് ഇക്കൂട്ടരുമായി ഇടതുപക്ഷവും യു.ഡി.എഫും തരാതരം ധാരണയുണ്ടാക്കി പ്രവര്‍ത്തിക്കുന്നത് പരസ്യമായ രഹസ്യമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യ ബാന്ധവം എല്‍.ഡി.എഫുമായിട്ടായിരുന്നുവെന്നതും ആര്‍ക്കും അറിയാത്തതല്ലെന്നും കുമ്മനം പറഞ്ഞു.

പിണറായി ഉണ്ടല്ലോ രക്ഷിക്കാന്‍ എന്ന ഹുങ്കിലാണ് ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം സംഘപ്രവര്‍ത്തകരാണെന്നതിന്റെ പേരില്‍ മാത്രം നിരപരാധികളെ ഈ തീവ്രവാദികള്‍ കൊന്നൊടുക്കിയത്.
സംഘപ്രവര്‍ത്തകരെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സി.പി.ഐ.എം. നയിക്കുന്ന ഭരണകൂടം കുറ്റവാളികളോട് കാട്ടുന്ന ഉദാരത മൂലമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത്. കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്ക് നേര്‍ക്കുണ്ടാകുന്നതു പോലെയുള്ള ആക്രമണമാണ് ഇവിടെയും സംഭവിക്കുന്നത്. ഇത് ഹൈക്കോടതി തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിലൂടെ കേട്ടത്.
ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും തീവ്രവാദ സംഘടനകളെ നിരോധിക്കുകയും വേണം. കേരളത്തിലെ നിശബ്ദ ഭൂരിപക്ഷം സര്‍ക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ തിരിയുന്ന കാലം വിദൂരമല്ലെന്നും ഓര്‍ക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kummanam Rajasekharan Says The attack on the Sangh Parivar in Kerala was similar to the attack on the Pandits in Kashmir 

We use cookies to give you the best possible experience. Learn more