| Saturday, 26th October 2019, 10:12 am

അധ്യക്ഷ പദവിക്കായി ചരടുവലിക്കും ലോബിയിങ്ങിനും ഇല്ല; ശ്രീധരന്‍ പിള്ളക്ക് ലഭിച്ചത് അംഗീകാരം, പണിയല്ലെന്നും കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയത് വളരെ സന്തോഷകരമായ തീരുമാനമാണെന്ന് കുമ്മനം രാജശേഖരന്‍.

യോഗ്യമായ സ്ഥലത്തേക്ക് അര്‍ഹതയുള്ള ആളുടെ നിയോഗമാണ് ഇത്. വളരെ കാലത്തെപൊതുപ്രവര്‍ത്തന രംഗത്ത് പരിചയമുള്ള ആളാണ്. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ച് ഏവരുടേയും അംഗീകാരം നേടിയെടുത്ത ആളെന്ന നിലയ്ക്ക് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ച ഈ സ്ഥാനം കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം സന്തോഷം നല്‍കുന്ന കാര്യമാണ്.

താങ്കളെ ഗവര്‍ണര്‍ ആക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു. അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാനായിട്ടില്ല. ഇത് യഥാര്‍ത്ഥത്തില്‍ പ്രൊമോഷനാണോ പണിയാണോ എന്ന ചോദ്യത്തിന് ഗവര്‍ണര്‍ പദവി ഏറ്റവും വലിയ ഭരണഘടനാ പദവിയാണെന്നും അല്ലാതെ അത് പണിയല്ലെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.

ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഒരാളെ നിയമിക്കുക എന്ന് പറയുന്നത് അയാള്‍ക്ക് കിട്ടുന്ന അംഗീകാരവും പൊതുവെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ അദ്ദേഹം കൈവരിച്ച നേട്ടത്തിന് ലഭിച്ച അംഗീകാരവുമാണ്. ഗവര്‍ണര്‍ പദവി എന്ന് പറയുന്നത് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന് താഴെയുള്ള സ്ഥാനമല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കഴിഞ്ഞാല്‍ പിന്നെ ഗവര്‍ണര്‍ക്കാണ് ഭരണഘടനാ പദവി. അത് സമുന്നതമായ പദവിയാണ്. തീര്‍ച്ചയായും ഇത് പ്രമോഷനാണ്. ഒരു ഉന്നത നിലയിലേക്ക് അദ്ദേഹത്തെ നിയോഗിക്കലാണ്. പ്രോമോഷന്‍ പാര്‍ട്ടി തലത്തില്‍ കിട്ടുന്നതാണ്. ഇത് ഭരണഘടനാ പദവിയാണ്. – കുമ്മനം പറഞ്ഞു.

പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പരാജയമാണോ അല്ലയോ എന്ന് നോക്കിയിട്ടല്ല ഒരാള ഗവര്‍ണര്‍ ആക്കികൊണ്ടുപോകുന്നത്. മിസോറാം ഗവര്‍ണറായി തെക്കെ ഇന്ത്യയിലെ ആളുകളെയാണ് പൊതുവെ പരിഗണിക്കാറ്. പ്രത്യേകിച്ച് അവിടെയുള്ളവര്‍ക്ക് ഹിന്ദി അറിയില്ല. ഇംഗ്ലീഷ് മാത്രമാണ് അറിയുന്ന ഭാഷ. അതുകൊണ്ട് തന്നെ ഭരണപരിചയവും കഴിവും ഉള്ള ആളെ കിട്ടിയാല്‍ നല്ലതാണ് എന്നതുകൊണ്ടാവും തെക്കെ ഇന്ത്യയില്‍ നിന്ന് ആളുകളെ തിരഞ്ഞെടുക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ശ്രീധരന്‍പിള്ളയ്ക്ക് പകരം ആരായിരിക്കും പ്രസിഡന്റ് എന്ന ചോദ്യത്തിന് ആരുടേയെങ്കിലും ഇംഗിതമോ ശുപാര്‍ശ ചെയ്തിട്ടോ അല്ല പ്രസിഡന്റ് സ്ഥാനത്ത് ആളെ നിയമിക്കുന്നതെന്നും അത് ജനാധിപത്യപ്രക്രിയ ആണെന്നും അത് നടക്കുമെന്നും കുമ്മനം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രനേതൃത്വം സജീവമായി പരിഗണിക്കും. ഞാനോ മറ്റുള്ളവരോ അല്ല തീരുമാനിക്കുന്നത്. എനിക്ക് സന്ദേശമൊന്നും ലഭിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഞാന്‍ എന്റെ സാധാരണ പ്രവര്‍ത്തനങ്ങളുമായി നടക്കുകയാണ്. എന്റെ പേരില്‍ മുന്‍തൂക്കം വരുന്നതില്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഞാന്‍ ഈകാര്യങ്ങളില്‍ നിസ്സംഗനാണ്. ലോബിങ് വര്‍ക്ക് നടത്തില്ല. പാര്‍ട്ടി എന്ത് പറയുന്നുവോ അത് അനുസരിക്കും.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരമൊന്നും ഇല്ല. ബി.ജെ.പിയെ ഉന്നം വെച്ച് ചിലരാണ് പ്രചരണം നടത്തുന്നത്. പിളര്‍പ്പുണ്ടാകുമെന്നും തകര്‍ന്നടിയുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നെന്നും കുമ്മനം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രത്തില്‍ നിന്ന് ഇത്തരത്തില്‍ അപ്രതീക്ഷിത തീരുമാനം വരുന്നതില്‍ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിട്ടാണ് ഗവര്‍ണറെയൊക്കെ തിരഞ്ഞെടുക്കുകയെന്നും പ്രതീക്ഷിച്ച് പിന്നാലെ പോകുമ്പോഴാണല്ലോ പ്രശ്‌നമെന്നും അംഗീകാരം എന്ന നിലയ്ക്ക് അപ്രതീക്ഷിതമായിട്ട് തന്നെയാണ് ഇതെല്ലാം നടക്കുകയെന്നും കുമ്മനം പറഞ്ഞു.

We use cookies to give you the best possible experience. Learn more