Advertisement
Daily News
1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 09, 06:58 am
Monday, 9th October 2017, 12:28 pm

മലപ്പുറം: 1921ലെ മലബാര്‍ ലഹളയെ കേരളത്തിലെ അദ്യത്തെ “ജിഹാദി കൂട്ടക്കുരുതി” എന്ന് വിളിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു.

കലാപം ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതെന്നും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതെന്നും വ്യക്തമാക്കണം. സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും കുമ്മനം പറഞ്ഞു.

കലാപത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിതപെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്. കലാപസമയത്ത് ഇ.എം.എസിന്റെ കുടുംബം ഉള്‍പ്പടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പാലായനം ചെയ്തിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.


Read more:   ഗുജറാത്തില്‍ മോദി പ്രസംഗിക്കവേ സദസില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയി


ഖിലാഫത്തിന്റെ നൂറാംവാര്‍ഷികം ആചരിക്കരുതെന്നും കുമ്മനം പറഞ്ഞു. ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം.

ചേകന്നൂര്‍ മൗലവിയുടെ വീട് കുമ്മനം രാജശേഖരനും ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഷാനവാസ് ഹുസൈനും അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ച നേതാക്കള്‍ മൗലവിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഉന്നത ഏജന്‍സിയുടെ സമഗ്ര അന്വേഷണം വേണമെന്നും കുമ്മനം പറഞ്ഞു

ജനരക്ഷായാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം മാറാട് സന്ദര്‍ശനത്തിനിടയിലും കുമ്മനം ഇതേ രീതിയില്‍ സംസാരിച്ചിരുന്നു. ജിഹാദികള്‍ക്കെതിരായ മുന്നേറ്റത്തിന് ആര്‍.എസ്.എസ് തുടക്കം കുറിച്ച സ്ഥലമാണ് മാറാട് എന്നായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന.

അതേ സമയം ജനരക്ഷയാത്രയിലൂടെ ബി.ജെ.പി കലാപം ലക്ഷ്യമിടുകയാണെന്നും രാജ്യത്ത് കലാപങ്ങളുണ്ടാക്കിയതിലൂടെ അറിയപ്പെട്ട അമിത് ഷായാണ് ജനരക്ഷാ യാത്ര നയിക്കുന്നതെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു.