| Tuesday, 1st October 2019, 10:36 am

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന് സി.പി.ഐ.എം വോട്ട് മറിച്ചു; കോണ്‍ഗ്രസ് സി.പി.ഐ.എം വോട്ട് ധാരണയുണ്ടെന്ന് കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പി-സി.പി.ഐ.എം രഹസ്യധാരണ ഉണ്ടെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍.

സി.പി.ഐ.എമ്മുകാരുടെ ഒരു വോട്ടുപോലും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ബി.ജെ.പിയും സി.പി.ഐ.എമ്മുമായല്ല രഹസ്യധാരണ ഉള്ളതെന്നും കോണ്‍ഗ്രസ് എല്‍.ഡി.എഫ് ധാരണയാണ് ഉള്ളതെന്നുമായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം.

സി.പി.ഐ.എം ഇവിടെ മൂന്നാം സ്ഥാനത്ത് കിടക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ. കൂട്ടുകച്ചവടം നടത്തുന്നത് ആരൊക്കെയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.മുരളീധരന് സി.പി.ഐ.എം വോട്ട് മറിച്ചുകൊടുത്തു. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് ധാരണ പുറത്തുവരാതിരിക്കാന്‍ ഇവര്‍ അഡ്വാന്‍സ് ആയി ഞങ്ങള്‍ക്കെതിരെ പറയുകയാണ്. മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് ഇവരെന്നും കുമ്മനം കുറ്റപ്പെടുത്തി.

വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി. മുരളീധരന്‍ അല്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുരളീധരന്‍ എന്റെ പേര് വെട്ടിയെന്ന് പറയുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

വി. മുരളീധരന്‍ എന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അദ്ദേഹം കുറേ നാളുകളായി വിദേശത്തായിരുന്നു. അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും  ഇടപെടാറില്ല. ഇടപെടേണ്ടതുമില്ല. ഇതെല്ലാം കള്ളപ്രചരണം നടത്തി അടിസ്ഥാനരഹിതമായ പച്ച നുണകള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്.

പാര്‍ട്ടി തീരുമാനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ജീവനാണ്. പാര്‍ട്ടിയുടെ ആദര്‍ശത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. ഞങ്ങളൊക്കെ നിരുപാധിക രാഷ്ട്രീയക്കാരാണ്. സ്ഥാനമില്ലെങ്കിലും അധികാരമില്ലെങ്കിലും പാര്‍ട്ടിക്കൊപ്പമാണെന്നും കുമ്മനം പറഞ്ഞു.

We use cookies to give you the best possible experience. Learn more